വെള്ളരിക്കുണ്ട് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി

post

കാസര്‍കോട് : ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്  നടത്തി കളക്ടറേറ്റില്‍ നടത്തിയ  നാലാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ എട്ട് പരാതികള്‍ പരിഗണിച്ചു.ആറ് പരാതികള്‍ വകുപ്പ്തലത്തില്‍  പരിഹരിച്ചു. രണ്ട് പരാതികളില്‍ കളക്ടര്‍ പരാതികാരുമായി  തത്സമയം സംസാരിച്ചു. രാജപുരത്തെ സുമതി വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ചുള്ളിക്കര ശാഖയില്‍ നിന്നും രണ്ട് വായ്പകളിലായി എടുത്ത മൂന്ന് ലക്ഷം രൂപ എഴുതി തള്ളണമെന്ന പരാതിയില്‍ സംസ്ഥാന  കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നവകേരളീയം കുടിശ്ശിക നിവരണം പദ്ധതി പ്രകാരം പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കിയതായും 50 ശതമാനം പലിശയും മുതലും ചേര്‍ത്ത് ജൂണ്‍ 30 നകം വായ്പ ക്ലോസ് ചെയ്യുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി..ഉടന്‍ ജപ്തി നടപടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കളക്ടര്‍ അറിയിച്ചു . പട്ടയം ലഭിച്ച  ഭൂമിയിലെ സംരക്ഷിത മരങ്ങള്‍ വീടിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി മുറിച്ചു മാറ്റണമെന്ന മണ്ഡപത്തെ എം രത്നാവതിയുടെ പരാതിയില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന്  ജില്ലാകളക്ടര്‍ തഹസില്‍ദാര്‍ക്കും ജില്ലാദുരന്ത നിവാരണ വിഭാഗത്തിനും നിര്‍ദേശം നല്‍കി.വിഡിയോ കോണ്‍ഫറന്‍സ് വഴി മരം കണ്ട് ബോധ്യപ്പെട്ടാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

അദാലത്തില്‍ എഡിഎം എന്‍ ദേവീദാസ്,സബ്കളക്ടര്‍ അരുണ്‍ കെവിജയന്‍,ഡെപ്യൂട്ടി കളക്ടര്‍ കെ രവികുമാര്‍,വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍,അഡീഷണല്‍ തഹസില്‍ദാര്‍ ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.