കോവിഡ് കാലത്ത് ആനകള്‍ക്കും സര്‍ക്കാര്‍ പരിചരണം

post

ആനകള്‍ക്കുള്ള സൗജന്യ ഖരാഹാരത്തിന്റെ വിതരണോദ്ഘാടനം മന്ത്രിപി തിലോത്തമന്‍ നിര്‍വഹിച്ചു

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ കൃഷ്ണപ്രസാദിന്റെ വസതിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു.

കോവിഡ് കാരണം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നത് ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാട്ടാനകളുടെ പരിപാലനത്തിനായി ഖരാഹാരം വിതരണം ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മൃഗ സംരക്ഷണ മേഖലയ്ക്ക് അഞ്ചു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഉത്സവ സീസണ്‍ നഷ്ടപ്പെട്ടു ദുരിതത്തില്‍ ആയതിനാല്‍ നാട്ടാനകളുടെ പരിപാലനത്തിനായി സഹായം ആവശ്യപ്പെട്ടു ആനയുടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 40 ദിവസത്തേക്കുള്ള സൗജന്യ ഭക്ഷണം സംസ്ഥാനത്തെ എല്ലാ നാട്ടാനകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ കോവിഡിനെ പിടിച്ചു നിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിതാന്ത ജാഗ്രതയോടെ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗോതമ്പ്, റാഗി, മുതിര, ശര്‍ക്കര, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ എന്നിവ അടങ്ങിയ എട്ടു കൂട്ടം ഖരാഹാരമാണ് ആനകള്‍ക്ക് നല്‍കുന്നത്. കോടനാട് ആന പരിപാലന കേന്ദ്രത്തില്‍ നിന്നാണ് ആഹാര സാധനങ്ങള്‍ എത്തിച്ചത്. ജില്ലയില്‍ 10 ഉടമകളുടെ 17 ആനകള്‍ക്കാണ് ആഹാരം നല്‍കുന്നത്. ഒരു ദിവസം 800 രൂപയുടെ ഖരാഹാരമാണ് ആനകള്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇതില്‍ 400 രൂപയുടെ സൗജന്യ ആഹാരം മൃഗ സംരക്ഷണ വകുപ്പ് നല്‍കും.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, ജില്ല മൃഗ സംരക്ഷണ വകുപ്പ് ഓഫീസര്‍ പി.കെ. സന്തോഷ് കുമാര്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിന്ധു, വനം വകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ! ഫെന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.