സുഭിക്ഷ കേരളം: താനാളൂരിലെ നാലേക്കര്‍ തരിശില്‍ കൃഷിയിറക്കുന്നു

post

മലപ്പുറം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നാല് ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനൊരുങ്ങി താനാളൂരിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍. താനാളൂര്‍ കൃഷി ഭവന്റെ പിന്തുണയോടെ വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് തരിശായി കിടക്കുന്ന നാല് ഏക്കര്‍ ഭൂമിയില്‍ മരച്ചീനിയും പയറും കൃഷിയിറക്കുന്നത്.  ദേവധാര്‍ സ്‌കൂളിന് സമീപം കമ്പനിപ്പടി, വട്ടത്താണി എന്നിവിടങ്ങളിലാണ് കൃഷിയിറക്കുന്നതെന്ന് ഗ്രന്ഥാലയം സെക്രട്ടറിയും താനാളൂര്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനുമായ പി.എസ് സഹദേവന്‍ പറഞ്ഞു. കൃഷിയ്ക്കായി ഏറ്റെടുത്ത ഭൂമിയില്‍ പ്രവൃത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മരച്ചീനി കമ്പും പയര്‍ വിത്തും നടാനാണ് ഗ്രന്ഥശാല പ്രവര്‍ത്തകരുടെ തീരുമാനം. ഇതിനായി പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തിലെ തയ്യിലപ്പടി ഭാഗത്ത് നിന്ന് മരച്ചീനി കമ്പുകള്‍ ഗ്രന്ഥശാല പ്രവര്‍ത്തകരെത്തി ശേഖരിച്ചു. ഉള്ളണത്തെ കര്‍ഷകര്‍ നടീല്‍വസ്തു സൗജന്യമായി നല്‍കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ കൃഷി പണികള്‍ തുടങ്ങുമെന്നും ഭൂവുടമകള്‍ക്ക് വിളവില്‍ നിന്നൊരു വിഹിതം നല്‍കുമെന്നും ഗ്രന്ഥശാല ഭാരവാഹികള്‍ പറഞ്ഞു.