മാവേലിക്കരക്ക് സാംസ്‌ക്കാരിക നിലയം : മന്ത്രി എ.കെ ബാലന്‍

post

ഗദ്ദികക്ക് സമാപനം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജില്ലകളില്‍ ആരംഭിക്കുന്ന സാംസ്‌ക്കാരിക നിലയങ്ങളില്‍ ഒന്ന് മാവേലിക്കരക്ക് അനുവദിക്കുമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗ,സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. 10 ദിവസങ്ങളിലായി മാവേലിക്കരയില്‍ അരങ്ങേറിയ ഗദ്ദിക കലാമേളയുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാവേലിക്കരയിലെ ഗദ്ദിക  വേദി സംസ്ഥാനത്തെ മറ്റ് ഗദ്ദിക വേദികളില്‍ നിന്നും ജനപങ്കാളിത്തം കൊണ്ട് ധന്യമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തോളം പേരാണ് ഗദ്ദിക നഗരിയിലേക്ക് ഒഴുകിയെത്തിയത്.  സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസിഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗദ്ദിക മേളകളില്‍ വലിയ ജനപങ്കാളിത്തമാണ് മാവേലിക്കരയില്‍ അനുഭവപ്പെട്ടത്. ഇത് ഗദ്ദികയുടെ ഇന്ന് വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേദിയായി മാവേലിക്കരയെ മാറ്റിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഉന്നതിക്കായി സമാനതകളില്ലാത്ത പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികവുംഅടിസ്ഥാനപരവുമായ വികസനങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ മേഖല എന്നിവിടങ്ങല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗത്തിനായി 25000 പഠനമുറികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.  ഇപ്പോള്‍ 7500 പഠനമുറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വേരിട്ട രീതിയില്‍ ചിന്തിക്കുന്നു. സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യം നല്‍കി. 300 പേര്‍ക്ക് വിദേശത്ത് ജോലി സമ്പാദിച്ച് നല്‍കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.