മൂന്നാര്‍ ഗ്യാപ്പ് റോഡ്: ബദല്‍ സംവിധാനമൊരുക്കുവാനും നഷ്ടപരിഹാരം ലഭ്യമാക്കുവാനും തീരുമാനം

post

ഇടുക്കി : മൂന്നാര്‍ ഗ്യാപ്പ് റോഡ് ഗതാഗതയോഗ്യമാകുന്നതുവരെ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കൃഷി നാശം ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍  ഉണ്ടായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരങ്ങള്‍ ലഭ്യമാക്കുവാനും ഇതുസംബന്ധിച്ച്  കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കോഴിക്കോട് എന്‍ഐറ്റിയുടെ സന്ദര്‍ശന ശേഷം അവരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടരുകയുള്ളൂ.റോഡില്‍ വീണ് കിടക്കുന്ന കല്ലും മണ്ണും അടിയന്തരമായി നീക്കം ചെയ്യുന്നതിന് ദേശീയ പാത വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. കൃഷി, കൃഷി സ്ഥലം തുടങ്ങിയവയുടെ നഷ്ടം, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ ഉള്‍പ്പെടുന്ന ടീം പരിശോധിക്കും. ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്കുന്നതിന് ബന്ധപ്പെട്ട നിര്‍മ്മാണ കമ്പനി അധികൃതരില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിന് തീരുമാനിച്ചു. പകരമായി ഉപയോഗിക്കുന്ന പാതകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിന് വനം,വന്യജീവി വകുപ്പ്, ജനപ്രതിനിധികള്‍, തോട്ടം ഉടമകള്‍ എന്നിവരുടെ യോഗം വിളിക്കും.

ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി,  ചിന്നയ്ക്കനാല്‍, ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസീല്‍ദാര്‍മാര്‍ , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.