ജില്ലയില്‍ ഇന്നലെ നാല് പോസിറ്റീവ് കേസുകള്‍

post

ഒരാള്‍ക്ക് രോഗമുക്തി

കൊല്ലം : ജില്ലയില്‍ ഇന്നലെ(ജൂണ്‍ 16) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 21 വയസുള്ള കുളത്തൂപ്പുഴ സ്വദേശി, പുത്തൂര്‍ കരിമ്പിന്‍പുഴ സ്വദേശി(27 വയസ്),  ചവറ വടക്കുംഭാഗം സ്വദേശി(30 വയസ്), പരവൂര്‍ സ്വദേശി(43 വയസ്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേരും വിദേശത്ത് നിന്നും എത്തിയവരാണ്. കോവിഡ് പോസിറ്റീവായ നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുളത്തൂപ്പുഴ സ്വദേശി മെയ് 28ന് താജിക്കിസ്ഥാനില്‍ നിന്നും കണ്ണൂരിലും തുടര്‍ന്ന് കരുനാഗപ്പള്ളിയിലും എത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ മൂന്നിന് നടത്തിയ സ്രവ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ അദ്ദേഹത്തെ ഗൃഹനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ 14 വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.പുത്തൂര്‍ കരിമ്പിന്‍പുഴ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസില്‍ കൊല്ലത്തെത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

ചവറ വടക്കുംഭാഗം സ്വദേശി ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ ഇറങ്ങി ടാക്സിയില്‍ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

പരവൂര്‍ സ്വദേശി ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും കണ്ണൂരിലും തുടര്‍ന്ന് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

ജൂണ്‍ അഞ്ചിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 19 വയസുള്ള പുനലൂര്‍ ആരംപുന്ന സ്വദേശിനിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മെയ് 27 ന് താജിക്കിസ്ഥാനില്‍ നിന്നും എത്തി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.