ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍: പുരോഗതി വിലയിരുത്തി ജില്ലാ കളക്ടര്‍

post

ആലപ്പുഴ :വീയപുരം മുതല്‍ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള 11 കിലോമീറ്റര്‍ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. 3 ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ആഴംകൂട്ടുന്നത്. വരും ദിവസങ്ങളില്‍ രണ്ട് ഡ്രെഡ്ജറും കൂടി എത്തുമെന്ന് കളക്ടര്‍ പറഞ്ഞു.  പാണ്ടിപ്പാലം, വീയപുരം പാലം, തുരുത്തന്‍ പാലം എന്നീ സ്ഥലങ്ങളാണ്  കളക്ടര്‍ സന്ദര്‍ശിച്ചത്. കുട്ടനാട് അപ്പര്‍ കുട്ടനാട് പ്രദേശങ്ങളില്‍ നിരന്തരമുണ്ടാകുന്ന വെള്ളപൊക്കം നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് ജില്ലാ ഭരണകൂടം.

ഡ്രെഡ്ജര്‍ ഉപയോഗിച്ച ആഴംകൂട്ടുന്നതിലൂടെ വെള്ളത്തിന്റെ നീഴൊഴുക്ക് ശക്തിപ്പെടുത്താന്‍ സാധിക്കും. മഹാപ്രളയകാലത്ത് ലീഡിങ് ചാനലിലെ ആഴമില്ലായ്മ തോട്ടപ്പള്ളി സ്പില്‍വേവഴി കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സമായിരുന്നു.കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി സി ദിലീപ് കുമാര്‍,  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സി സജീവ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആശ ബീഗം, ജലസേചന വകുപ്പ് എ ഇ  ഷീജ എന്നിവരും സന്ദര്‍ശനത്തിന് കൂടെ ഉണ്ടായിരുന്നു.