ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (09.06.20) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്.  എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുറ്റ്യാടി കാവിലുംപാറ സ്വദേശി (37), മണിയൂര്‍ സ്വദേശിനി (28 വയസ്സ്), കോട്ടൂളി സ്വദേശി (84), വയനാട് തലപ്പുഴ സ്വദേശി (55) എന്നിവരാണ് രോഗമുക്തി നേടിയത്.  

പോസിറ്റീവ് ആയവര്‍:

1. വടകര സ്വദേശി (59 വയസ്സ്) - ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നു ട്രാവലറില്‍ വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

2. ഓര്‍ക്കാട്ടേരി സ്വദേശി (48) - മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു.  മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

3. കല്ലാച്ചി സ്വദേശി (39) - മെയ് 30ന് ദുബായ്-കരിപ്പൂര്‍ I X -1344 വിമാനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്.എല്‍.ടി.സി.യില്‍ ചികില്‍സയിലാണ്.

4. ചേളന്നൂര്‍ സ്വദേശി (31)- മെയ് 28 ന് ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.  എഫ്.എല്‍.ടി.സി.യില്‍ ചികില്‍സയിലാണ്.

5. വളയം സ്വദേശി (24)- ഹൈദരാബാദില്‍ നിന്നും ജൂണ്‍ 6 ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തി. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കണ്ണൂരിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.  

6. ഓമശ്ശേരി വെളിമണ്ണ സ്വദേശി (57) - ജൂണ്‍ അഞ്ചിന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  അവിടെ ചികില്‍സയിലാണ്.

7. വാണിമേല്‍ സ്വദേശി (36)- മെയ് 31 ന് ദുബായ്-കരിപ്പൂര്‍ I X 1344 വിമാനത്തില്‍ കോഴിക്കോട്ടെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 122 ഉം രോഗമുക്തി നേടിയവര്‍ 47 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 74 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.  ഇതില്‍ 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 50 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലാണ്.  

കൂടാതെ മൂന്ന് വയനാട് സ്വദേശികളും രണ്ട് വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 

158 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7275 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7126 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 30 പേരുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ പുതുതായി 860 പേര്‍ നിരീക്ഷണത്തില്‍ 

 പുതുതായി വന്ന 860 പേര്‍ ഉള്‍പ്പെടെ 8691 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,928 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 41 പേര്‍ ഉള്‍പ്പെടെ 155 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 94 പേര്‍ മെഡിക്കല്‍ കോളേജിലും 61 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ്. 28 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

ജില്ലയില്‍  വന്ന 49 പേര്‍ ഉള്‍പ്പെടെ ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 1252 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതില്‍ 643 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1860 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  107 പേര്‍ ഗര്‍ഭിണികളാണ്.  

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.  കൂടാതെ 241 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2223 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6730 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.