ടെക്സ്റ്റെയില്‍ മില്ലുകളെ പുതിയ സംരഭങ്ങള്‍ക്ക് പ്രാപ്തമാക്കും: മന്ത്രി ഇ.പി.ജയരാജന്‍

post

ആലപ്പുഴ: പൊതുമേഖലാ ടെക്‌സ്‌റ്റൈല്‍ മില്ലുകളെ കാലോചിതമായ സംരഭങ്ങള്‍ ആരംഭിക്കുതിന് പ്രാപ്തമാക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കോമളപുരത്ത് കേരള സ്പിന്നേഴ്‌സ് സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. കോമളപുരത്തെ സ്പിന്നേഴ്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ധന വകുപ്പിന്റെ സഹായത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് വരികയാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം നൂലുണ്ടാക്കുകയും അതിന്റെ മാര്‍ക്കറ്റിംഗ് കഴിഞ്ഞ് അവശേഷിക്കുതുകൊണ്ട് തുണിയുണ്ടാക്കുക എന്നതുമാണ്.

ഈ തുണി ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മ്മിക്കും. ഓരോ മില്ലിലും 10 മുതല്‍ 25 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന നിലയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയി'ട്ടുണ്ട്. സ്പിന്നിങ് മില്ലില്‍ നിന്നും നൂലുണ്ടാക്കി അതുപയോഗിച്ച് നിര്‍മ്മിച്ച ജനതാ മാസ്‌കിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ധനമന്ത്രി ടി.എം തോമസ് ഐസക്കിന് മാസ്‌ക് കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

രണ്ടു മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം

രണ്ട് മാസത്തിനുള്ളില്‍ സ്പിന്നിങ് മില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൈദ്യുതിയുടെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് കഴിഞ്ഞു. ലോക്ക് ഡൗണ്‍ മൂലം ചില യന്ത്രങ്ങള്‍ക്ക് അറ്റകുറ്റപണികള്‍ തീര്‍ക്കേണ്ടതുണ്ട്. നൂല്‍ നൂല്‍ക്കലും നെയ്ത്തും ഇവിടെ ഉടന്‍ ആരംഭിക്കും. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചകളിലുണ്ടായ ധാരണ പ്രകാരമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതക്കുള്ള പദ്ധതി പ്രകാരം ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ ഫലവൃക്ഷ തൈകള്‍ നടുന്നതിന്റേയും പച്ചക്കറി കൃഷിയുടേയും ഉദ്ഘാടനവും മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ വെറുതേ കിടക്കു ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി പ്രകാരം കേരളാ സ്പിന്നേഴ്‌സിന്റെ രണ്ടേക്കര്‍ ഭൂമിയിലാണ് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുക. ഹരിത കേരള മിഷനും സഹായിക്കും.

ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍ വത്സന്‍, എം.ഡി കെ.റ്റി ജയരാജന്‍, ഡയറക്ടര്‍മാരായ പൂയപ്പള്ളി രാഘവന്‍, കെ.എന്‍ ഗോപിനാഥ്, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു.