ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

post

കാസര്‍കോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ജില്ല ഒന്നടങ്കം ഏറ്റെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ശുചീകരണ പരിപാടിയില്‍ സജീവമായി. സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ശുചീകരണത്തില്‍ പങ്കാളികളായി.

കോവിഡ്19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു ശുചീകരണം. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവി പി. എസ.് സാബു ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, സിഐ അബ്ദുള്‍ റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പകര്‍ച്ച വ്യാധികള്‍ തടയാന്‍ വീടും ചുറ്റുപാടും വൃത്തിയാക്കുന്നതിനാണ് പൊതുജനങ്ങള്‍ കര്‍മ്മ നിരതരായത് കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈഡേ ആയും ആചരിച്ചു. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതിനാല്‍ അതെല്ലാം ഒഴുക്കിക്കളഞ്ഞാണ് ഡ്രൈഡേ ആചരിച്ചത്. കവുങ്ങിന്‍ തോട്ടങ്ങളില്‍ പാളകളില്‍ കെട്ടിക്കിടക്കുന്ന വെള്ളവും    ഒഴുക്കി കളഞ്ഞു.

ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കി. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെച്ചു. കോവിഡ്19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ച വ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.