കോയിക്കല്‍-കരിക്കോട് ജംഗ്ഷന്‍ നാലു വരി പാതയാക്കാനും കുണ്ടറ പള്ളിമുക്ക് ജംഗ്ഷന്‍ ഫ്‌ളൈ ഓവറിനും ഭരണാനുമതി

post

കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയ പാത 744ലെ കോയിക്കല്‍ ജംഗ്ഷന്‍ മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ നാലുവരി പാതയാക്കുന്നതിനും കുണ്ടറ പള്ളിമുക്ക് ജംഗ്ഷനില്‍ ഫ്‌ളൈഓവറും റെയില്‍വേ ഓവര്‍ബ്രിഡ്ജും നിര്‍മിക്കുന്നതിനും 447.15 കോടി രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക് എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്.  

ദേശീയ പാത744 ല്‍ ബൈപ്പാസ് വന്നതോടുകൂടി കോയിക്കല്‍ ജംഗ്ഷന്‍ മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പാത വിഭാഗത്തിനെ വിളിച്ചു ചേര്‍ത്ത് പദ്ധതി രൂപം തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.  

കോയിക്കല്‍ മുതല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള പാത നാലുവരിയാക്കുമ്പോള്‍ മൂന്നാംകുറ്റിയിലും കരിക്കോടിലുമുള്ള റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ പൊളിച്ചു മാറ്റി പുതിയ നാലുവരി പാലങ്ങള്‍ നിര്‍മിക്കേതായിട്ടുണ്ട്. കല്ലുംതാഴം ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് കാരണമായിട്ടുള്ള ഇടുങ്ങിയ പാലവും പൊളിച്ചുമാറ്റി നാലുവരി പാതയുള്ള പുതിയ പാലം നിര്‍മിക്കും.   ഇതിനായി 280.15 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.  

കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി   കുണ്ടറ പള്ളിമുക്കിലുള്ള റെയില്‍വേ ഗേറ്റിന് പകരം പുതിയ റെയില്‍വേ മേല്‍പ്പാലവും ദേശീയ പാതയില്‍ ഫ്‌ളൈ ഓവറും കൂടി ചേര്‍ന്ന നിര്‍മാണ പ്രവര്‍ത്തനത്തിനായി 166.85 കോടി രൂപയുടെ എസ്റ്റിമേറ്റാണ്  തയ്യാറാക്കിയിട്ടുള്ളത്.  പള്ളിമുക്ക് ജംഗ്ഷനില്‍ പുതിയ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്ന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ഓവാര്‍ബ്രിഡ്ജിനോടൊപ്പം ഫ്‌ളൈഓവറും കൂടി നിര്‍മിക്കുവാന്‍ തീരുമാനിച്ചത്.

ദേശീയപാത വികസനത്തിനായി തയ്യാറാക്കിയ പുതിയ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും.  ബ്രിഡ്ജസ് ആന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് പദ്ധതി നടപ്പാക്കുന്നതിനുള്ള ഏജന്‍സിയായി നിയമിക്കുന്നതിനുള്ള ചര്‍ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തുമെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.