മഴക്കാല മുന്നൊരുക്കങ്ങള്‍: ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

post

കോഴിക്കോട്:  മഴക്കാലം നേരിടാന്‍ ദുരന്തങ്ങള്‍ക്ക് അവസരം കൊടുക്കാതെയുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാണ അതോറിറ്റി യോഗത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഓവുചാലുകളടക്കമുള്ള വെള്ളമൊഴുകുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാകാതിരിക്കാന്‍ തടസങ്ങള്‍ നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടിയെടുക്കാനും തീരുമാനിച്ചു. ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം അകല്‍ച്ച പാലിക്കണമെന്നത് നിലനിര്‍ത്തേണ്ടതുണ്ട്. ഈ നിയന്ത്രണങ്ങളോട് കൂടിയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇവ മുന്‍കൂട്ടി കണ്ട് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ക്രമീകരണം ഓരോ പഞ്ചായത്തിലും നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. മുന്‍കാലങ്ങളിലെ അനുഭവങ്ങള്‍ പരിശോധിച്ച് ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തണം. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിക്കേണ്ടതായി വരും. ഇതിനെല്ലാം ആവശ്യമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തമുണ്ടായാല്‍ അടിയന്തിരസാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

അറ്റകുറ്റ പണികള്‍ നടത്തേണ്ട കനാലുകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. റോഡരികിലും വിദ്യാലയങ്ങളുടെ സമീപത്തും അപകടാവസ്ഥയിലുള്ള മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരംഭിച്ചിട്ടുണ്ട് . വിദ്യാലയങ്ങളുടെ ഫിറ്റ്‌നസും പരിശോധിക്കുന്നുണ്ട്.