വിക്ടോറിയ ആശുപത്രി ഓപ്പറേഷന്‍ തീയേറ്ററും പ്രസവ മുറിയും അണുവിമുക്തമാക്കി

post

കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ ഒരു രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ അണുനശീകരണ പ്രക്രിയ ആരംഭിച്ചു. ഓപ്പറേഷന്‍ തീയേറ്ററും പ്രസവ മുറിയും പ്രവര്‍ത്തനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കും. അതു വരെ പ്രസവ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും ആശ്രാമം ഇ എസ് ഐ ആശുപത്രിയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെതിരെ തുടക്കം മുതല്‍ ഏതു സാഹചര്യവും നേരിടാന്‍ സുസജ്ജമായിരുന്നു ആശുപത്രി സൂപ്രണ്ടും ജില്ലാ ആര്‍.സി.എച് ഓഫീസറുമായ ഡോ. വി. കൃഷ്ണവേണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ഞായറാഴ്ച തന്നെ ട്രിപ്പിള്‍ ലെവല്‍ കണ്ടെയ്ന്‍മെന്റ് പ്രൊസീജര്‍ ആരംഭിച്ചു. ഫയര്‍ ആന്റ്് റെസ്‌ക്യൂ സര്‍വീസസ് ഒന്നാം ഘട്ട അണുനശീകരണം നടത്തി. ബ്ലീച്ച് സൊല്യൂഷന്‍, സോപ്പും വെള്ളവും എന്നിവ ഉപയോഗിച്ച് ലേബര്‍ റൂം, ഓപറേഷന്‍ തീയറ്റര്‍, നവജാത ഐ.സി.യു., പേ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ഡുകളും ഒ.പി. ഏരിയയും വൃത്തിയാക്കി. തുടര്‍ന്ന് 2ഘട്ടം ഫ്യൂമിഗേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആശുപത്രി രജിസ്റ്ററ്റുകള്‍, ഉപകരണങ്ങള്‍, കൈ കൊണ്ട് സ്പര്‍ശിക്കാനിടയുള്ള പ്രതലങ്ങളും കൈപ്പിടികളും സംഭരണസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ഹോസ്പിറ്റല്‍ കണ്ടെയ്ന്‍മെന്റ് പ്രൊസീജര്‍ അനുസരിച്ച് ഡിസ്ഇന്‍ഫെക്ഷന്‍ നടത്തി. കുട്ടികളുടെയും ഗര്ഭിണികളുടെയും OP, ലാബ്, കാഷ്വാലിറ്റി, കുത്തിവെപ്പുകള്‍, അടിയന്തിര പ്രസവം, ഫാര്‍മസി, എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും.

വിക്ടോറിയ ആശുപത്രിയില്‍ മെയ് 21ന് അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി കോവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് 22 ന് സ്രവ പരിശോധനയ്ക്ക് വിധേയമാകുകയും 23ാം തീയതി പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിക്കുകയും ചെയ്തു.

ഹോട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ നിന്നായതിനാല്‍ ചെക്കപ്പിന് എത്തിയ മെയ് 5 നു തന്നെ സ്രവം എടുത്തത് നെഗറ്റീവായാണ് റിപോര്‍ട് ചെയ്തത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന ഭര്‍ത്താവ് 7ാം തീയതി മലപ്പുറത്തു പോയി വന്ന ശേഷം 18 ന് ഇവര്‍ ഒരുമിച്ച് മാതാവിനോടൊപ്പം ഒരു പ്രൈവറ്റ് ലാബില്‍ പരിശോധനയ്ക്കു പോയി. ഇരുപതാം തീയതി ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്കം സ്ഥിരീകരിച്ച 11ഡോക്ടര്‍മാര്‍ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. 32 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റയിനിലാണ്.

ക്വാറന്റയിനില്‍ പോയവര്‍ക്കു പകരമായി 8 ഡോക്ടര്‍മാര്‍, 22 സ്റ്റാഫ് നഴ്‌സുമാര്‍, 5 ഗ്രേഡ് 2 അറ്റന്‍ഡര്‍മാര്‍,5 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരെ പകരം നിയോഗിച്ചിട്ടുണ്ട്.