ജില്ലയില്‍ ഒരു പോസിറ്റീവ് കേസ്‌കൂടി

post

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (24.05.2020) ഒരു കോവിഡ് പോസറ്റീവ് കേസ്‌കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി അറിയിച്ചു.39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 12 നു ദുബായ്-കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തില്‍ വടകര കോവിഡ്കെയര്‍ സെന്ററില്‍ എത്തി അവിടെ നിരീക്ഷണത്തില്‍ ആയിരുന്നു. മെയ് 22 നു സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ഇന്ന് നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും 5 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 21 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.