ഗദ്ദിക വേദിയില്‍ വിഷ്ണു മൂര്‍ത്തി തെയ്യം

post

മാവേലിക്കര: ഓണാട്ടുകരയ്ക്ക് മലബാറിന്റെ തുടിതാളം പകര്‍ന്നു നല്‍കിക്കൊണ്ട് ഗദ്ദിക വേദിയില്‍ അരങ്ങേറിയ പുലി മുതുകിലേറിയ വിഷ്ണു മൂര്‍ത്തി തെയ്യം ഏറെ ആസ്വാദ്യകരമായി മാറി. മലബാറിലെ മലയന്‍ സമുദായക്കാര്‍ ക്ഷേത്രങ്ങളില്‍ കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപമാണ് പുലിമുതുകിലേറിയ വിഷ്ണു മൂര്‍ത്തി തെയ്യം ഹിരണ്യകശുപുവിന്റെ നിഗ്രഹത്തിനായി നരസിംഹമൂര്‍ത്തിയായ അവതാരപ്പിറവിയെടുത്ത വിഷ്ണു, തന്റെ ഭക്തനായ പ്രഹഌദന് മോക്ഷം നല്‍കുകയും ഹിരണ്യകശുപുവിനെ നിഗ്രഹിച്ചശേഷം പുലിയുടെ മുതുകിലേറി അഗ്നിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കലാരൂപത്തിലൂടെ അവതരിപ്പിപ്പിക്കുന്നത്.

ചടുലമായ ചുവടുകളും അതിനൊത്ത ചെണ്ടയുടെ താളവും ഒത്തുചേര്‍ന്നപ്പോള്‍ സദസ്സിനും വിസ്ണു മൂര്‍ത്തി തെയ്യം വേറിട്ട അനുഭവമായി മാറി. കോഴിക്കാട് മൂലാട് നിന്നുമെത്തിയ സുര്‍ജിത്ത് പണിക്കരാണ് വിഷ്ണു മൂര്‍ത്തി തെയ്യം എന്ന ഈ വേറിട്ട കലാരൂപം ഗദ്ദികയുടെ വേദിയിലെത്തിച്ചത്. കാണികളുടെ പങ്കാളിത്തം കൊണ്ടും രണ്ടാം ദിനം ഗദ്ദികയുടെ വേദി ശ്രദ്ധേയമായി.