നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കാത്ത പക്ഷം ഇളവുകള്‍ പിന്‍വലിക്കേണ്ടിവരും

post

കണ്ണൂര്‍ : കോവിഡ് 19 പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം അനുവദിച്ച ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവില്‍ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ കുറ്റമറ്റ ക്വാറന്റൈനും ശരിയായ റിവേഴ്സ് ക്വാറന്റൈനും പാലിക്കല്‍, മാസ്‌ക് ധാരണം, സുരക്ഷിത അകലം പാലിക്കല്‍ (ആറ് അടി), കൈ കഴുകല്‍, പൊതുസ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ പഞ്ചശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പഞ്ചശീലങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍, കൃഷി സ്ഥലങ്ങള്‍, ആശുപത്രികള്‍ ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, കളിസ്ഥലങ്ങള്‍, ഉള്‍പ്പെടെയുള്ള മറ്റ് പൊതുഇടങ്ങളില്‍ സാമൂഹിക അകലം  കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കച്ചവട സ്ഥാപനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.  

ക്വാറന്റൈനില്‍ കഴിയുന്ന മുഴുവന്‍ ആളുകളും ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ മേധാവികള്‍, പോലീസ് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. ഹോം ക്വാറന്റൈനില്‍ പ്രവേശിക്കപ്പെടുന്നവരുടെ വീടുകളില്‍ 65 വയസിനു മുകളില്‍ പ്രായമായവരോ, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളോ, അവശരോ, രോഗബാധിതരോ, ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ ഇവര്‍ മറ്റൊരിടത്തേക്ക് റിവേഴ്സ് ക്വാറന്റൈനില്‍ പ്രവേശിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിനു പുറത്തിറങ്ങുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. സൗഹൃദ സന്ദര്‍ശനങ്ങളും ബന്ധുവീടുകളിലുള്ള സന്ദര്‍ശനങ്ങളും അടിയന്തരഘട്ടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. തളിപ്പറമ്പ്, തലശ്ശേരി സബ്കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ട ചുമതല. പരിശോധനകള്‍ക്കായി ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരെയും ഇവരെ സഹായിക്കുന്നതിനായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.  

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും 1087 എപ്പിഡമിക്ക് ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188 ാംവകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.