ഹില്‍വ്യൂ പാര്‍ക്കില്‍ 5 അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍

post

ഇടുക്കി: ഹില്‍വ്യൂ പാര്‍ക്കില്‍ അഞ്ച് പുതിയ അഡ്വഞ്ചര്‍ ടൂറിസം പദ്ധതികളും ചെറുതോണിയില്‍ സഞ്ചാരികള്‍ക്കായി വിശ്രമ കേന്ദ്രവും പാര്‍ക്കിങും ഉള്‍പ്പെടെ ഹോട്ടല്‍ ആരംഭിക്കാനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.

ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്കുമായി ചേര്‍ന്നാണ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി ഡി.റ്റി.പി.സി. ആരംഭിച്ചിട്ടുള്ളത്. ജയന്റ് സ്വിങ്, റെപല്ലിംഗ്, കമ്മാന്‍ഡോ നെറ്റ്, കുട്ടികളുടെ പെഡല്‍ ബോട്ടിംഗ് എന്നീ പദ്ധതികളാണ് പുതിയതായി ഒരുക്കുന്നത്. നിലവില്‍ സിപ്പ് ലൈന്‍ ബെര്‍മ്മാ ബ്രീഡ്ജ്, സ്‌കൈ സൈക്കിള്‍ തുടങ്ങിയ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം ഇടുക്കിയില്‍ നിര്‍മ്മാണം നടക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിനോടനുബന്ധിച്ച് 10 കോടി രൂപ ചിലവില്‍ പ്ലാന്റേഷന്‍ ഫാം അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പി.പി.പി. മോഡലില്‍ ആരംഭിക്കാന്‍ ടെണ്ടര്‍ ക്ഷണിക്കും. 

ഉത്തരവാദിത്വ ടൂറിസം മിഷനുമായി ചേര്‍ന്ന് ഇടുക്കി, മൂന്നാര്‍, രാമക്കല്‍മേട്, തൊടുപുഴ, കുമളി എന്നിവിടങ്ങളില്‍ വില്ലേജ് ടൂര്‍ ലീഡര്‍, ഹാന്റിക്രാഫ്റ്റ്, സുവനീര്‍ നിര്‍മ്മാണം തുടങ്ങിയ പരിശീലന പരിപാടികള്‍ ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ എയര്‍സ്ട്രിപ്പ് പദ്ധതിയ്ക്കായി അണക്കര, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ ഭൂമി ലഭ്യത പരിശോധിക്കും മാട്ടുപ്പെട്ടിയിലെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി മാട്ടുപ്പെട്ടിയിലെ നിലവിലുള്ള 2 സ്‌ട്രോക്ക് ബോട്ട് എഞ്ചിനുകള്‍ക്ക് പകരം 4 സ്‌ട്രോക്ക് ബോട്ട് എഞ്ചിന്‍ സ്ഥാപിക്കുന്നതിന് ടൂറിസം വകുപ്പിന് പദ്ധതി സമര്‍പ്പിക്കുവാനും തീരുമാനിച്ചു. ഡി.റ്റി.പി.സി. സെക്രട്ടറി ജയന്‍ പി. വിജയന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ., ഇ. എസ്. ബിജിമോള്‍ എം.എല്‍.എ., ഡി.റ്റി.പി.സി. എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ അനില്‍ കൂവപ്ലാക്കല്‍, പി. സുകുമാരന്‍, എം. എന്‍. സുരേഷ്, ടി. ജി. അജേഷ്, എന്‍. സതീഷ്‌കുമാര്‍, തോമസ് ആന്റണി, ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം തുടങ്ങിയവര്‍ പങ്കെടുത്തു.