ഹരിതപരിപാലന ചട്ടം കര്‍ശനമാക്കാന്‍ സര്‍വീസ് സംഘടനകളുടെ പൂര്‍ണ പിന്തുണ

post

ഇടുക്കി: സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത സൗഹൃദമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമായി പാലിക്കുന്നതിനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യത്‌നങ്ങള്‍ക്കു വിവിധ സര്‍വീസ് സംഘടനകളുടെ പൂര്‍ണ പിന്തുണ. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സര്‍വീസ് സംഘടന പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. ഹരിത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി. എസ്. മധുവും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യനും പരിപാടികള്‍ വിശദീകരിച്ചു.

അനവധി സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ മാലിന്യം ശേഖരിക്കുന്നതിനു പ്രത്യേക സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സംഘടനാ പരിപാടികളില്‍ പൂര്‍ണമായും പ്‌ളാസ്റ്റിക് ഒഴിവാക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മിക്ക ഓഫീസുകളിലും പേപ്പര്‍ ഗ്ലാസുകള്‍ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകളാക്കിയിട്ടുണ്ട്. കൂടാതെ വിവിധ പരിപാടികളുടെ ബാനറുകള്‍ക്ക് ഫ്‌ളെക്‌സ് ഒഴിവാക്കി വരുകയാണ്. 

സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തണം. ഓരോ സ്‌കൂളിലും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇങ്ങനെ ലഭിക്കുന്ന ജൈവവളം സ്‌കൂളുകളിലെ പച്ചക്കറി പൂന്തോട്ടങ്ങളില്‍ ഉപയോഗിക്കാം. വൃത്തി ഒരു ശീലമാക്കുന്നതരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലം മുതല്‍ ആവിഷ്‌കരിക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ കുപ്പിവെള്ളം ഒഴിവാക്കണം. പകരം കുടിവെള്ളം ശേഖരിച്ചുവയ്ക്കാന്‍ ഫ്‌ളാസ്‌ക് ഏര്‍പ്പെടുത്തണം. തൊടുപുഴ പോലെയുള്ള നഗരസഭാ ഓഫീസുകളില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ ഇപ്പോള്‍ ശേഖരിക്കുന്നതിന് വലിയ തടസം നേരിടുന്നുണ്ട്. അജൈവ മാലിന്യങ്ങളുടെ ഒപ്പം ജൈവ മാലിന്യങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല. ഇതിനായി കൂടുതല്‍ മാലിന്യശേഖരണപ്പെട്ടികള്‍ ഓഫീസുകളില്‍ സ്ഥാപിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതുപോലെ പ്ലാസ്റ്റിക് കൂടുകള്‍ക്കു പകരം തുണി, പേപ്പര്‍ കൂടുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം.

പൈനാവ് - തൊടുപുഴ റോഡരികില്‍ പലയിടങ്ങളിലായി വനത്തില്‍ വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. മണ്ണിനും മൃഗങ്ങള്‍ക്കും ഇതു ഭീഷണിയാണെന്നു മാത്രമല്ല വാഹന യാത്രക്കാര്‍ക്ക് അസഹ്യമായ ഗന്ധത്തിനും കാരണമാക്കുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. സിസി കാമറ പോലെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചും ചെക്കുപോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയും മാത്രമേ ഇതു തടയാന്‍ കഴിയൂ. ഹരിതചട്ടം കര്‍ശനമാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും മാതൃകാപരമല്ലാത്ത പ്രവര്‍ത്തികള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നും ഇതു തടയാന്‍ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.