ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി

post

377 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്:  ജില്ലയില്‍ ഇന്നലെ (18.05.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെയ് 14 ന് രോഗം സ്ഥിരീകരിച്ച 30 കാരി ഗര്‍ഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടി, മെയ് 16 ന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 37 വയസ്സുള്ള കാവിലുംപാറ തോട്ടില്‍പാലം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

മെയ് 8 ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ്- കോഴിക്കോട് വിമാനത്തില്‍ മാതാവിനൊപ്പം കരിപ്പൂരില്‍ എത്തിയതായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കുട്ടി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. ഇരുവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35 ആയി. 24 പേര്‍ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്. നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.

ഇന്നലെ 80 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2887 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2788 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതില്‍ 2745 എണ്ണം നെഗറ്റീവ് ആണ്. 99 പേരുടെ ഫലം ലഭിക്കാനുണ്ട്.

പുതുതായി വന്ന 377 പേര്‍ ഉള്‍പ്പെടെ  5783 പേര്‍ നിരീക്ഷണത്തില്‍.  ജില്ലയില്‍ ഇതുവരെ 23,678 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ വന്ന 9 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 9 പേര്‍ ആശുപത്രി വിട്ടു.

ജില്ലയില്‍ ഇന്നലെ വന്ന 44 പേര്‍ ഉള്‍പ്പെടെ ആകെ 488 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 201 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 287 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്.  

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്  ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 160 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1157 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6585 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.