ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് പോസിറ്റീവ്

post

കൊല്ലം : ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19  സ്ഥിരീകരിച്ചു. കല്ലുവാതുക്കള്‍ സ്വദേശി 42 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്.  സെന്റിനെന്റല്‍ സര്‍വൈലന്‍സിന്റെ ഭാഗമായുള്ള പരിശോധനയിലാണ് രോഗം കണ്ടുപിടിച്ചത്. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗസ്ഥിരീകരണത്തെ തുടര്‍ന്ന് ബ്ലോക്ക് ഓഫീസ് അടച്ചു.

സമൂഹത്തില്‍ മുന്‍നിര കോവിഡ് പോരാളികളിലും   പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടോ എന്നയെന്നറിയാനാണ്  സെന്റിനെന്റല്‍ സര്‍വെയ്ലന്‍സ് പരിശോധന നടത്തുന്നത്.  ഇന്നലെ ഉച്ചയോടെ  സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്നും സാമ്പിള്‍ പോസിറ്റീവ് ആണെന്ന പരിശോധനാ ഫലം എത്തി. ഇതോടെ ജില്ലയില്‍ നിലയില്‍ രണ്ടു പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇരുപതു പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. മുന്‍പ് ചാത്തന്നൂരിലെ ആശ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതും സെന്റിനെല്‍ സര്‍വെയ്ലന്‍സിലൂടെയായിരുന്നു.

കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകാന്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. സാമൂഹിക അകലം പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്ന ശീലം തുടരണം. അത്യാവശ്യത്തിനല്ലാതെ യാത്രകള്‍ നടത്തരുത്. സമൂഹ വ്യാപനം തടയാന്‍ ജാഗ്രതയും അച്ചടക്കവും സ്വയം നിയന്ത്രണവും നമുക്കുണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു.