ജില്ലയില്‍ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

post

3871 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് : ബഹ്റൈനില്‍ നിന്നു മെയ് 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ 37 കാരനായ വടകര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 25 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും മെഡിക്കല്‍ കോളേജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്. 

ഇന്നലെ 59 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2518 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3871 പേര്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 23,173 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ  (13.05) വന്ന 13 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 4 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ജില്ലയില്‍ ഇന്നലെ വന്ന 37 പേര്‍ ഉള്‍പ്പെടെ ആകെ 277 പ്രവാസികളാണ് നിരീക്ഷണത്തിസുള്ളത്. ഇതില്‍ 123 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 149 പേര്‍ വീടുകളിലുമാണ്. 5 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 40 പേര്‍ ഗര്‍ഭിണികളാണ്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്നലെ കൗണ്‍സലിംഗ് നല്‍കി. 101 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2370 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7270 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.