ജില്ലയില്‍ 423 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (12.05) പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്നലെ വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ 48 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2280 എണ്ണം നെഗറ്റീവ് ആണ്. 148 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇന്നലെ വന്ന 76 പേര്‍ ഉള്‍പ്പെടെ ആകെ 240 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 110 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 130 പേര്‍ വീടുകളിലുമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 36 പേര്‍ ഗര്‍ഭിണികളാണ്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നഴ്സിംഗ് വിഭാഗത്തെ അഭിസംബോധന ചെയ്യുകയും കോവിഡ്-19 പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 29 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 120 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2183 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7036 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.