പോസിറ്റീവ് കേസുകള്‍ ഇല്ലാതെ 11 ദിനങ്ങള്‍

post

കൊല്ലം : ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്യാതെ തുടര്‍ച്ചയായ 11 ദിനങ്ങളാണ് കടന്നു പോയത്. മൂന്ന് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ പരിചരണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതു വരെ 20 കേസുകള്‍ റിപ്പോര്‍ട് ചെയ്തതില്‍ 17 കേസുകളും നെഗറ്റീവായി. മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഒന്‍പത് പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച നാല് പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 2450 സാമ്പിളുകളില്‍ 93 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2318 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത അറിയിച്ചു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായി മലയാളികള്‍ എത്തിത്തുടങ്ങിയതോടെ കോവിഡ് സുരക്ഷയുടെ ഭാഗമായി, അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കുകയും പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ സാമ്പിള്‍ പരിശോധനയ്ക്കു വിധേയമാക്കി ആവശ്യമെങ്കില്‍ പരമാവധി വേഗത്തില്‍ ആശുപത്രി പരിചരണത്തിലേക്ക് അയക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 20,255 പേര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ വരെ 20,255 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ (മെയ് 10) 1,409 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ  പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 85 പേര്‍ ഉള്‍പ്പെടെയാണിത്. ഇന്നലെ ഒഴിവാക്കപ്പെട്ടവര്‍ 80 പേരുമാണ്. ആശുപത്രിയില്‍ മൂന്ന് പേര്‍ കൂടി ഇന്നലെ പ്രവേശിച്ചു. നാല് പേര്‍ ഡിസ്ചാര്‍ജ് ആയി. നിലവില്‍ 10 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കം 892 ഉം സെക്കന്ററി കോണ്ടാക്റ്റുകള്‍ 786 ഉം ആണ്.