അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം; 1140 പേര്‍ കൂടി നാട്ടിലേക്ക് മടങ്ങി

post

കണ്ണൂര്‍ : ലോക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ  1140 അതിഥി തൊഴിലാളികള്‍ കൂടി  സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക്  മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞായറാഴ്ച്ച വൈകിട്ട് 6ന് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 38 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു തൊഴിലാളികളെ എത്തിച്ചത്. 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര.  നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്.  

തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവര്‍ക്ക് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള അനുമതി നല്‍കിയത്.  തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലക്നൗ  റെയില്‍വേ സ്റ്റേഷനില്‍ എത്തുക.

  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികള്‍ വീതം കഴിഞ്ഞ ഞായറാഴ്ച ബീഹാറിലേക്കും വ്യാഴാഴ്ച  ഉത്തര്‍ പ്രദേശിലേക്കും മടങ്ങിയിരുന്നു.  കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി.  ഇതോടെ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ആകെ അതിഥി തൊഴിലാളികളുടെ എണ്ണം 3870 ആയി.