പാസില്ലാതെ എത്തിയവരുടെ പ്രവേശനത്തിന് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അനുമതി വേണം

post

കാസര്‍കോട്  : ഇതര സംസ്ഥാനങ്ങളില്‍ നിന്നും മഞ്ചേശ്വരം അതിര്‍ത്തിയിലേക്ക് രജിസ്റ്റര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ സ്വദേശികള്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവില്‍ ഇ-പാസ് ലഭിക്കുന്നവര്‍ക്ക് മാത്രമേ അതിര്‍ത്തി വഴി സംസ്ഥാനത്തേക്ക് കടക്കാന്‍ അനുമതിയുള്ളത്. പക്ഷേ രജിസ്ട്രേഷന്‍ നടത്താതെയോ പൂര്‍ത്തിയാക്കാതെയോ എത്തുന്നവരാണ് ചെക്പോസ്റ്റില്‍ അകപ്പെട്ട് കിടക്കുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശികള്‍ ഉണ്ടെങ്കില്‍  ഉടനെ ജില്ലയില്‍ പ്രവേശിപ്പിക്കാനും ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. 

പാസില്ലാതെ അതിര്‍ത്തിയിലെത്തിയ മറ്റു ജില്ലക്കാരുടെ വിവരം ശേഖരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുടെ അനുമതി ലഭ്യമാക്കാനും കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്നവര്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നുണ്ടെന്നും കൊറോണ നിയന്ത്രണങ്ങളും ക്വാറന്റൈന്‍ നടപടികളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് പ്രവേശന പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഈ സംവിധാനം സഹായിക്കുന്നു. ഇത്തരം നിയന്ത്രണങ്ങളില്ലാതെ എല്ലാവരെയും അതിര്‍ത്തി വഴി കടത്തി വിടുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.