പ്രവാസികളുടെ താമസ സൗകര്യങ്ങള്‍ ജില്ലാ കലക്ടര്‍ നേരിട്ട് വിലയിരുത്തി

post

കൊല്ലം : ജില്ലയില്‍ എത്തുന്ന വിദേശ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തുന്ന താമസ സൗകര്യങ്ങള്‍ ഇന്നലെ(മെയ് 8) ജില്ലാ കലക്ടര്‍ നേരിട്ട് കണ്ട് വിലയിരുത്തി. ഹോട്ടല്‍ നാണി, ഹോട്ടല്‍ അമ്പാടി, ശ്രീനിവാസ് ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലെ മുറികളും മറ്റ് സൗകര്യങ്ങളും വിലയിരുത്തിയ ശേഷം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി. തഹസീല്‍ദാര്‍മാരായ വി പി അനി, ജാസ്മിന്‍ ജോര്‍ജ്, കലക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ജോയി എന്നിവര്‍ കലക്ടറെ അനുഗമിച്ചു.ജില്ലയില്‍ 349 കേന്ദ്രങ്ങളിലായി ആകെ 5,275 മുറികളില്‍ 10,361 കിടക്കകള്‍ പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതില്‍ 300 മുറികള്‍ താമസത്തിന് നല്‍കി. 1,254 എ സി മുറികളും സജ്ജമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശാനുസരണം രൂപീകരിച്ച സമിതിയുടെ മേല്‍നോട്ടത്തിലാണ് നിരീക്ഷണത്തില്‍ പ്രവാസികളെ പാര്‍പ്പിച്ചിട്ടുള്ളത്. തഹസില്‍ദാരെ പ്രവാസി വെല്‍ഫെയര്‍ സെന്റര്‍ വെല്‍ഫെയര്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെന്ററിന്റെ പൂര്‍ണ ഉത്തരവാദിത്വം വെല്‍ഫെയര്‍ ഓഫീസര്‍ക്കായിരിക്കും. ശുചീകരണം, ഭക്ഷണം, മറ്റ് ഭൗതിക സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കും.

എം പി മാര്‍ രക്ഷാധികാരികളായ മോണിറ്ററിങ് സമിതിയും രൂപീകിരിച്ചിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എ എം ആരിഫ് തുടങ്ങിയ എം പിമാരാണ് രക്ഷാധികാരികളായി ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ചെയര്‍മാനും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കണ്‍വീനറുമാണ്. ജോയിന്റ് കണ്‍വീനര്‍മാരായ സിറ്റി-റൂറല്‍ പൊലീസ് മേധാവികള്‍, ഡി എം ഒ, പുനലൂര്‍ ആര്‍ ഡി ഒ, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരും പ്രവര്‍ത്തിക്കും.

നിയമസഭാ മണ്ഡലതല കമ്മിറ്റിയില്‍ ബന്ധപ്പെട്ട എം എല്‍ മാരായിരിക്കും ചെയര്‍മാന്‍മാര്‍. താലൂക്കുതലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമരായിരിക്കും താലൂക്ക്തല കമ്മിറ്റിയുടെ ചെയര്‍മാന്‍മാര്‍. ഇതിന് പുമറമേ വാര്‍ഡ് അംഗങ്ങള്‍ ചെയര്‍മാന്‍മാരായ വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റികളും നിലവില്‍ വന്നു.