മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് പ്രണവിന്റെ സഹായ ഹസ്തം

post

കാസര്‍ഗോഡ് : ജീവിതത്തിലെ പരിമിതികളോട് പൊരുതുമ്പോഴും,മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് പെരുമ്പളയിലെ തലക്കണ്ടത്തിലെ ഭിന്നശേഷിക്കാരനായ പ്രണവ്.തനിക്ക് ലഭിച്ച  രണ്ട് മാസത്തെ വികലാംഗ പെന്‍ഷന്‍ തുകയായ 2600 രൂപയാണ് ഈ പതിനൊന്നുകാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.പിതാവ്  ടി ബാലകൃഷ്ണനോടെപ്പം കളക്ടറേറ്റില്‍ എത്തിയാണ് പ്രണവ്  എഡിഎം എന്‍ ദേവിദാസിന് തുക കൈമാറിയത്. ജനങ്ങള്‍ക്ക് തണലായി നില്‍ക്കുന്ന സര്‍ക്കാറിനെ ആപത്ത്ഘട്ടത്തില്‍ സഹായിക്കേണ്ടത് സ്വന്തം കടമയാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഞങ്ങളാല്‍ കഴിയുന്ന ചെറുസഹായവുമായി സര്‍ക്കാറിന് ഒപ്പം നില്‍ക്കുന്നതെന്ന് പ്രണവിന്റെ പിതാവ്  ബാലകൃഷ്ണന്‍ പറഞ്ഞു.

    ജന്മനാ കണ്ണിന്  കാഴ്ച കുറവുള്ള പ്രണവിന്  സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.അപസ്മാര സംബന്ധമായ പ്രശ്നങ്ങളും ഉണ്ട്.അമ്മ വിശാലാക്ഷിയാണ് പ്രണവിന്റെ കാര്യങ്ങള്‍ നോക്കുന്നത്.പ്രണേഷ് പ്രണവിന്റെ സഹോദരനാണ്.കൂലിപണിക്കാരനായ പിതാവ് ബാലകൃഷ്ണന്റെ തുച്ഛ വരുമാനം കൊണ്ടാണ് ഈ നാലംഗ കുടുംബത്തിന്റെ കാര്യങ്ങള്‍ നടത്തുന്നത്.ദൈന്യംദിന ചെലവുകള്‍ക്ക് പുറമേ പ്രണവിന് മരുന്നിനുള്ള തുകയും കണ്ടെത്തുന്നത് ഈ വരുമാനത്തില്‍ നിന്നാണ്.സാമ്പത്തികമായ പിരിമുറക്കത്തിനിടയിലും പ്രണവിന്റെ ജന്മദിനത്തില്‍ അശരണര്‍ക്ക് ഭക്ഷണം നല്‍കാനും  ബാലകൃഷ്ണന്‍ ശ്രദ്ധിക്കാറുണ്ട്്. കൈയുള്ള കാശിന്റെ പങ്ക് മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെക്കുമ്പോള്‍ ലഭിക്കുന്ന മനസുഖം പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതാണ്.ചുറ്റുമുള്ള സഹജീവികള്‍ കഷ്ടപ്പെടുമ്പോള്‍,ഞങ്ങള്‍ക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവുമെന്ന്  ബാലകൃഷ്ണന്‍ ചോദിക്കുന്നു. ദുരിതങ്ങള്‍ക്കിടയിലും സഹജീവികള്‍ക്ക് കൈതാങ്ങായി മാതൃകയാവുകയാണ് ഈ പിതാവും മകനും.