മകന്റെ തണലില്‍ ചേക്കേറും മുമ്പ് സ്വത്ത് ദാനം ചെയ്ത് തൊഴിലാളികളായ മാതാപിതാക്കള്‍.....

post

ഇടുക്കി : കൊറോണക്കാലത്ത് പലരും പല രീതിയിലുള്ള സംഭാവനകള്‍ സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കി. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥരായിരിക്കുകയാണ് തൊടുപുഴ മണക്കാട് തഴക്കല്‍ വീട്ടില്‍ റ്റി.സി. സെബാസ്റ്റ്യനും ഭാര്യ സല്‍മ സെബാസ്ററ്യനും. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലെ അനുഭവങ്ങള്‍ പഠിപ്പിച്ചത് പറ്റുമ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കുകയെന്നതാണ്. ഈ ചിന്താഗതി അന്വര്‍ഥമാക്കും വിധം ഇന്നവര്‍ തങ്ങളുടെ പേരില്‍ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തൊടുപുഴയില്‍ ഓട്ടോ തൊഴിലാളിയാണ് സെബാസ്റ്റ്യന്‍.  തൊടുപുഴ ഇന്‍ഡസ് മോട്ടോഴ്സിലെ ജീവനക്കാരിയാണ് സല്‍മ. ഏക മകന്‍ ബിറ്റാസ് വിദേശത്താണ്. കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കേരള മിശ്രവിവാഹവേദി സംസ്ഥാന സമിതിയംഗവുമായ സെബാസ്റ്റ്യനും ഭാര്യ സല്‍മയും തങ്ങളുടെ അദ്ധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ അഞ്ച് സെന്റ് സ്ഥലമാണ് സംഭാവന നല്‍കിയത്. എറണാകുളം ജില്ലയിലെ ആയവന പഞ്ചായത്തില്‍ ഏനാനല്ലൂര്‍ വില്ലേജിലാണ് സ്ഥലം. 

1989 ലായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തില്‍പ്പെട്ട സെല്‍മയുടേയും സെബാസ്റ്റ്യന്റെയും പ്രണയ വിവാഹം. തങ്ങളുടെ സ്നേഹം കുറ്റമായിക്കണ്ട് ഉടുതുണിയൊഴികെ എല്ലാം തട്ടിയെടുത്ത് തന്നെ കുടുംബ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് സെല്‍മ പറഞ്ഞു. മതം മാറാന്‍ തയ്യാറായാല്‍ വിവാഹം അംഗീകരിക്കാമെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും ഇരുവരും തയ്യാറായില്ല. അന്ന് ബസ് കണ്ടക്ടറായിരുന്ന സെബാസ്റ്റ്യന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുടെ സഹായത്തോടെയാണ് വിവാഹം നടത്തിയത്.

ബസില്‍ നിന്ന് കിട്ടുന്ന വരുമാനത്തോടൊപ്പം ആട് വളര്‍ത്തിയും അപ്പം ഉണ്ടാക്കി വിറ്റുമാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും കുടുംബ ഓഹരിയൊന്നും വാങ്ങാത്തതിനാല്‍ വാടകക്കായിരുന്നു ആദ്യഘട്ടത്തില്‍ താമസം. പിന്നീട് ലഭിച്ച വരുമാനവും വിവിധയിടങ്ങളില്‍ നിന്ന് വായപയുമെടുത്ത് 1996 ല്‍ തൊടുപുഴ അച്ചന്‍കവലയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി വീട് പണിതു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് കടം കൂടി വന്നു. ഇതിനിടെ മകന്‍ ബിറ്റാസിന് ഹൃദയ സംബന്ധമായ അസുഖം കൂടിയായതോടെ സ്ഥിതി ദയനീയമായി.

ഇതോടെ 2012ല്‍ അച്ചന്‍കവലയിലെ സ്ഥലം വിറ്റ് കടം വീട്ടി. ബാക്കിയുണ്ടായിരുന്ന പണം കൊണ്ടാണ് ഇപ്പോള്‍ സംഭാവന നല്‍കിയ ഏനാനല്ലൂരിലെ സ്ഥലം വാങ്ങിയത്. എന്നാല്‍ ഇവിടെ വീടില്ലാതിരുന്നതിനാലും ബസിലെ ജോലിയുള്‍പ്പെടെയുള്ള വരുമാനമാര്‍ഗത്തിന് അനുയോജ്യം തൊടുപുഴയിലാണെന്നതിനാലും അവിടെ വാടകക്ക് താമസിച്ചു.

ഇതിനിടെ ഉന്നത വിദ്യാഭ്യാസം നേടിയ മകന്‍ ബിറ്റാസിന് ഏതാനും വര്‍ഷം മുമ്പ് ഖത്തറില്‍ ജോലി ലഭിച്ചു. ലഭിച്ച വരുമാനമുപയോഗിച്ച് മകന്‍ തൊടുപുഴ നെടിയശാലയില്‍ വീട് വയ്ക്കുന്നതിനായി 12 സെന്റ് സ്ഥലം വാങ്ങി. ഇവിടെ വീട് നിര്‍മ്മാണം തുടങ്ങി. ഇത് പൂര്‍ത്തിയാവുന്നതോടെ വാടക വീട്ടില്‍ നിന്നും ഇവിടേക്ക് മാറുന്നതിനാണ് ഈ മാതൃകാ കുടുംബം തീരുമാനിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥലം ഉറപ്പായതോടെയാണ് തങ്ങളുടെ പേരിലുണ്ടായിരുന്ന ഭൂമി വീടും സ്ഥലവും ഇല്ലാത്ത മറ്റാര്‍ക്കെങ്കിലും ദാനം ചെയ്യാമെന്ന് സെബാസ്റ്റ്യനും സല്‍മയും തീരുമാനിച്ചത്. ഇതിനിടെയാണ് കൊറോണയെന്ന മഹാമാരി ലോകമാകെ പടര്‍ന്ന് പിടിച്ചത്. ഇതോടെയാണ് തങ്ങളുടെ ഭൂമി സര്‍ക്കാരിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം പഞ്ചായത്ത് - വില്ലേജ് അധികൃതരേയും തൊടുപുഴയിലെ ഏതാനും പൊതു പ്രവര്‍ത്തകരെയും അറിയിച്ചു. അവര്‍ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സ്വീകരിക്കാന്‍ അനുമതി ലഭിച്ചു.

തൊടുപുഴ കൃഷ്ണപിള്ള സ്മാരകത്തില്‍ നടന്ന ചടങ്ങില്‍  മന്ത്രി എം.എം. മണിക്ക് സെബാസ്റ്റ്യനും സല്‍മയും സ്ഥലം കൈമാറാനുള്ള സമ്മതപത്രം കൈമാറി. ചടങ്ങില്‍ കേരളാ യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗങ്ങളായ എന്‍.കെ.ദിനേശ്, ഷിജി ജെയിംസ്, തൊടുപുഴയിലെ പൊതുപ്രവര്‍ത്തകരായ ടി.ആര്‍.സോമന്‍, മുഹമ്മദ് ഫൈസല്‍, വി.വി.മത്തായി എന്നിവരും സംബന്ധിച്ചു. യാതൊരു ബാധ്യതയുമില്ലാത്ത ഭൂമിയായതിനാല്‍ സ്ഥലത്തിന്റെ ഒറിജിനല്‍ ആധാരവും മന്ത്രിക്ക് നല്‍കാന്‍ ഇരുവരും കൈയ്യില്‍ കരുതിയിരുന്നു. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആധാരം കൈമാറിയാല്‍ മതിയെന്ന് അധികൃതര്‍ ഇരുവരെയും അറിയിച്ചു. തങ്ങളുടെ ഭൂമി ദാനത്തിന് മകന്‍ ബിറ്റാസ് പൂര്‍ണ്ണ പിന്തുണ നല്‍കിയതായി സെബാസ്റ്റ്യറ്യനും സല്‍മയും പറഞ്ഞു. മകനെയും ജാതി മത ചിന്തകള്‍ക്കതീതമായാണ് ഇവര്‍ വളര്‍ത്തിയത്.