കൊറോണ പ്രതിരോധം: തിരശ്ശീലയ്ക്ക് പിറകില്‍ കരുതലോടെ

post

കാസര്‍ഗോഡ്: ജില്ലയുടെ കൊറോണ ഭീഷണി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ  നാം മറികടക്കുകയാണ്. ജില്ലയെ സാധാരണ സ്ഥിതിയില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചത് ജില്ലാ ഭരണ കൂടവും ആരോഗ്യവകുപ്പും സ്വീകരിച്ച പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. കൊറോണ ഭീഷണി ആരംഭിച്ച നാള്‍ മുതല്‍ പുറംലോകം കാണാതെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭരണ സാമ്പത്തിക മാനവശേഷി എന്നിവയില്‍ വീഴ്ചവരാതെ ഓരോ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ എന്നിവരുടെ  മേല്‍നോട്ടത്തില്‍ നടപ്പിലാക്കുകയായിരുന്നു ആരോഗ്യവകുപ്പിലേയും ആരോഗ്യ കേരളത്തിലെയും ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍.

ജില്ലയില്‍ കൊറോണ പ്രവര്‍ത്തനത്തിനായി അനുവദിച്ച ഫണ്ടിന്റെ കൃത്യമായ വിനിയോഗവും വിതരണ നടത്തിപ്പും ഈ ജില്ലാ ഓഫീസികളില്‍ നിന്നായിരുന്നു. കൊറോണ രോഗികളുടെ പ്രൈമറി സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റ്കള്‍ ഡാറ്റാ എട്രി ചെയ്യുന്നതും ഈ ഓഫീസുകളിലെ ജീവനക്കാരാണ്. മെഡിക്കല്‍ കോളേജ് ദ്രുതഗതിയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങുന്നതിനും ജീവനക്കാരെ നിയോഗിച്ചതിന് പുറകിലും ഇവരുടെ ശക്തമായ കരങ്ങള്‍ ഉണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജിലെ എല്ലാ തയ്യാറെടുപ്പുകളും സജ്ജീകരിച്ചത് സിവില്‍ എഞ്ചിനീയര്‍ നിഥിന്‍കുമാര്‍, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ രമ്യ എന്നിവരുടെ നേതൃത്വത്തിലാണ്. അഡ്മിനിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് മോഹന്‍ പി പി, സീനിയര്‍ സൂപ്രണ്ട്  ഗിരീഷ് കുമാര്‍ കെ, ജൂനിയര്‍ സൂപ്രണ്ട് സി എം ജയറാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ മറ്റു ജീവനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നത്.  ആരോഗ്യകേരളം ജില്ലാ ഓഫീസ് ജീവനക്കാരും മാസ് മീഡിയ വിഭാഗവും പ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള മരുന്ന് വിതരണവും ഇവിടെ നിന്നാണ് ഏകോപിപ്പിക്കുന്നത്. ദിനംപ്രതിയുള്ള വാര്‍ത്താ കുറിപ്പുകള്‍ വിവിധതരം റിപ്പോര്‍ട്ടുകള്‍ എന്നിവ മാസ് മീഡിയ വിഭാഗമാണ് തയ്യാറാക്കുന്നത്. ഈ വിഷമ കാലഘട്ടത്തില്‍ തങ്ങളുടെ ഉത്തരവാദിതിവങ്ങള്‍ കൃത്യമായി ചെയ്തുവരുകയാണ് തിരശ്ശീലയ്ക്ക് പിന്നിലെ ഈ തളരാത്ത കരങ്ങള്‍.