ലോക് ഡൗണ്‍ നിരത്തുകളില്‍ രണ്ട് ലക്ഷം കി.മി. സഞ്ചരിച്ച് 108 ആംബുലന്‍സ്

post

കാസര്‍ഗോഡ്: കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിന്റെ ഉത്തര മേഖലയിലാണ്. അതേ ഉത്തര മേഖല ഇന്ന് ലോകത്തിനു തന്നെ മാതൃകയായി പുരോഗതി കൈവരിച്ചു കഴിഞ്ഞു. 108 ആംബുലന്‍സ് സര്‍വ്വീസും അതിലെ ജീവനക്കാരും ആരോഗ്യ വകുപ്പിന്റെ ഈ ജൈത്ര യാത്രയില്‍  ഭാഗമാകാന്‍ കഴിഞ്ഞതിന്റെ  സന്തോഷത്തിലാണ്. കൊറോണയുടെ രണ്ടാം വരവ് മുതല്‍ ഇതുവരെ 6,225 പേരെയും കൊണ്ട് ഈ ആംബുലന്‍സുകള്‍ ഓടിയത് രണ്ട്  ലക്ഷത്തിലേറെ കിലോമീറ്ററാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍  45 ആംബുലന്‍സുകളാണ് രാത്രിയും പകലുമായി സര്‍വീസ് നടത്തുന്നത്. ടെക്‌നോപാര്‍ക്കില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍, അതതു ജില്ലാ തലങ്ങളിലെ ആരോഗ്യ വകുപ്പിലെ ഉദ്യാഗസ്ഥരും ജില്ലാ കൊറോണ സെല്ലുമായുമുള്ള ഏകോപനം, എല്ലാത്തിനും ഉപരിയായി സര്‍വ്വവും ഉപേക്ഷിച്ച് സേവനം മാത്രം മനസ്സില്‍ സൂക്ഷിച്ചു പ്രവൃത്തിക്കുന്ന ആത്മാര്‍ത്ഥതയുള്ള ആംബുലന്‍സ് ജീവനക്കാര്‍ എല്ലാം ചേര്‍ന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് കുറ്റമറ്റ ഒരു ഗതാഗത സംവിധാനമാണ്.

108 ആംബുലന്‍സ് ജില്ലയില്‍ 2,320 പേര്‍ക്കുവേണ്ടി 61,000 കി.മി. ഓടിയപ്പോള്‍ കണ്ണൂരില്‍ അത് 2,780 പേര്‍ക്കുവേണ്ടി 96,617 കി.മി.യും കോഴിക്കോടില്‍ 1,125 പേര്‍ക്കുവേണ്ടി 55,298 കി.മി.യും സര്‍വീസ് നടത്തി. ഇതില്‍ രോഗികളും രോഗം സംശയിക്കുന്നവരും ഉള്‍പ്പെടുന്നു. അതതു ജില്ലാ കളക്ടര്‍മാരുടെ ഇടപെടലിലൂടെ ആംബുലന്‍സുകളുടെ വര്‍ക് ഷോപ് തുറന്നു പ്രവര്‍ത്തിപ്പിക്കാനായതിനാല്‍ സര്‍വ്വീസ് മുടങ്ങാതെ ആംബുലന്‍സുകളുടെ പരിപാലനം ഉറപ്പ് വരുത്തി.

108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ജി.വി.കെ. എമര്‍ജന്‍സി മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്സ്റ്റിട്യൂട്ടിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ കാസര്‍കോട്ട് ഹിരോഷ് എ യും കണ്ണൂരില്‍ അഭിജിത്ത് സഹദേവനും കോഴിക്കോട് അല്‍വിന്‍ ജോസഫും അതതു ജില്ലാ ആരോഗ്യ വകുപ്പുമായുള്ള ഏകോപനം ഉറപ്പ് വരുത്തുന്നുണ്ടെന്ന്  മേഖലാ ചുമതലയുള്ള പ്രോഗ്രാം മാനേജര്‍ കെ. പി. രമേശന്‍ പറഞ്ഞു.