ഗ്രീന്‍ സോണ്‍ : അനുവദനീയമായ ഇളവുകള്‍

post

ആലപ്പുഴ : ജില്ല ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച, നിബന്ധനകളോടു കൂടിയ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. ഗ്രീന്‍ സോണ്‍ ആണെങ്കിലും പൊതുഗതാഗതവും മദ്യശാലകളുടെ പ്രവര്‍ത്തനവും ജില്ലയില്‍ അനുവദിക്കില്ല.ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കടകളും സാമൂഹിക അകലം സംബന്ധിച്ചും, സോപ്പിട്ട് കൈകഴുകാനുള്ള സൗകര്യം, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. വീടിന് പുറത്തിറങ്ങുന്ന വ്യക്തികള്‍ എല്ലാം മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

ജില്ലയിലെ  കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും.  ഞായറാഴ്ചകളില്‍ പൂര്‍ണ്ണ ഒഴിവുദിവസം ആയിരിക്കും. കടകമ്പോളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വാഹന ഗതാഗതവും അനുവദിക്കില്ല.

ജില്ലയിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.ഹോട്ടല്‍ ആന്റ് റസ്റ്റാറന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള  സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.

ജില്ലയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.

കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും.സാംസ്‌കാരിക - രാഷ്ട്രീയ-മത- ചടങ്ങുകളും ആളുകള്‍ കൂട്ടം കൂടുന്നതും അനുവദനീയമല്ല. വിവാഹം , മരണം തുടങ്ങിയവയ്ക്ക് 20-ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തീയേറ്ററുകള്‍, ജിംനേഷ്യം, ആരാധനാലയങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കരുത്.