അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്കെത്തുന്നവര്‍ക്കായി 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ തുറക്കും- ജില്ലാ കളക്ടര്‍

post

കാസര്‍ഗോഡ് : മെയ് നാല് മുതല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ സാധ്യതയുളള 18000 ത്തോളം ആള്‍ക്കാരെ  വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് 100 ഹെല്‍പ് ഡെസ്‌ക്കുകള്‍   അതിര്‍ത്തിയായ തലപ്പാടിയില്‍ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് പ്രതിരോധ യോഗത്തില്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധന വേളയില്‍ വാഹനങ്ങളിലെത്തി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന്   ദേശീയ പാതയ്ക്ക്  ഇരുവശങ്ങളിലും  50 ഹെല്‍പ് ഡെസ്‌ക്കുകള്‍ വീതം ഒരുക്കും. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ദേശീയ പാതയുടെ ഇരുവശത്തുമുളള കുഴികള്‍ നികത്തി നിരപ്പാക്കുന്നതിന്  ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി.  കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റവന്യൂ ഭൂമിയിലുളള കുന്ന് ഇടിച്ച് നിരപ്പാക്കുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാറെ ചുമതലപ്പെടുത്തി.  അതിര്‍ത്തിയില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍  ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തല്‍, വൈദ്യതി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍  ഒരുക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാര്‍  പി ഡബ്ല്യുഡി, കെ. എസ് ഇ ബി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഓരോ ഹെല്‍പ് ഡെസ്‌ക്കിലും  രണ്ട്  വീതം അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകരില്‍ ആദ്യത്തേയാള്‍ വാഹനങ്ങളില്‍ നിന്നും ക്യാപ്റ്റന്‍/ഡ്രൈവര്‍ കൊണ്ടുവരുന്ന രേഖകള്‍ പരിശോധിക്കുകയും  രണ്ടാമത്തെയാള്‍  ഡേറ്റ എന്‍ട്രി നടത്തുകയും ചെയ്യും.  സജ്ജീകരിച്ച 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍  അഞ്ച് വീതം ഡെസ്‌ക്കുകളുടെ  ചുമതല ഒരു വില്ലേജ് ഓഫീസര്‍ എന്ന നിലയില്‍ 20 വില്ലേജ് ഓഫീസര്‍മാരെ നിയോഗിക്കും.   വില്ലേജ് ഓഫീസര്‍മാര്‍ക്കു പുറമെ ഓരോ 10 ഹെല്‍പ് ഡെസ്‌ക്കുകളുടേയും ചുമതല ഓരോ ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസില്‍ദാര്‍   എന്ന നിലയില്‍ 10 റവന്യൂ ഉദ്യോഗസ്ഥരെയും  നിയോഗിക്കും. ദേശീയ പാതയുടെ ഇരുവശങ്ങളിലും  സജ്ജീകരിച്ച 50  ഹെല്‍പ് ഡെസ്‌ക്കുകളുടെ   നീരീക്ഷണത്തിനായി ഒരോ ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിക്കും.