അതിര്‍ത്തിയിലെത്തുന്നവരെ സ്വീകരിക്കാന്‍ ജില്ല സജ്ജം

post

തിരുവനന്തപുരം: അയല്‍ സംസ്ഥാനത്തു നിന്നും ജില്ലയിലെത്തുന്നവരെ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അമരവിളയില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യം സജ്ജീകരിച്ചു. ചെക്ക് പോസ്റ്റിനു സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ ഒരേസമയം 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലന്‍സ്, വീല്‍ചെയര്‍ സൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭിക്കും. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്‌കാനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു.