കോവിഡിനൊപ്പം പ്രളയവും വന്നാല്‍ നേരിടാന്‍ മുന്നൊരുക്കം വേണം

post

കൊല്ലം : കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ മഴക്കാലത്ത് പ്രളയം കൂടി വന്നാല്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍.ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണം, കോവിഡ് പ്രതിരോധം എന്നിവ കൊല്ലം നഗരസഭാ സമ്മേളന ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ സംസ്‌കരിക്കുന്നത് എങ്ങനെയെന്ന് ബോധവത്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായ ഘട്ടത്തില്‍ പ്രളയം കൂടിവന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് തടസമാവാം. വെള്ളപ്പൊക്കം ഉണ്ടായ ഇടങ്ങളില്‍ ശ്രദ്ധയോടെ ഇടപെട്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ദുരന്തനിവാരണത്തിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തടസങ്ങള്‍ ഇല്ലാതെ നടപടികള്‍ വേഗത്തിലാക്കണം.  മുന്‍കാലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടസം നീക്കണം.

നദികളില്‍ ഒഴുക്ക് തടസമില്ലായെന്ന് ഉറപ്പാക്കണം. ഓടകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. ക്യാമ്പുകളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളില്‍ സേവന സന്നദ്ധരായവരെ പ്രവൃത്തികളില്‍ സഹകരിപ്പിക്കാമെന്നും ഇതിന് തൊഴില്‍ വകുപ്പിന്റെ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ സംസ്‌കരിക്കുന്നതിന് നഗരസഭകള്‍ പ്രത്യേകം മാര്‍ഗം കണ്ടെത്തണം. ഗ്രാമങ്ങളില്‍ വീടുകളില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കാരിക്കാനുള്ള ബോധവത്കരണം നടത്തണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മുന്‍കൂട്ടി കണ്ട് മുഖ്യമന്ത്രി നിര്‍ദേശിച്ച തരിശിടങ്ങളിലെ കൃഷിക്ക് മുന്‍തൂക്കം നല്‍കണം. മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയും യുവജനങ്ങളെ പങ്കെടുപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്നും പ്രളയത്തെപ്പോലെ കോവിഡിനെയും അതിജീവിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണ അതിജീവനത്തിന്റെ പുതുചരിത്രമാവുമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സെക്രട്ടറി കെ പ്രസാദ്, കോര്‍പ്പറേഷന്‍ സെക്രട്ടറി എ എസ് അനുജ, മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.