ഭിന്നശേഷിക്കാര്‍ക്കൊരു ലൈസന്‍സ് പദ്ധതി

post

കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച 'ഭിന്നശേഷിക്കാര്‍ക്കൊരു ലൈസന്‍സ്' പദ്ധതിയുടെ ആദ്യഘട്ട ലേണേഴ്‌സ് പരീക്ഷയില്‍ എഴുപതുപേര്‍ വിജയികളായി. ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലൈസന്‍സ് കിട്ടുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ മറക്കരുതെന്ന ഉപദേശവും കലക്ടര്‍ നല്‍കി.  

സിവില്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരെ ട്രാക്ക് സെക്രട്ടറി ജോര്‍ജ് എഫ്.സേവ്യര്‍ വലിയവീട്, റിട്ടയേര്‍ഡ് ആര്‍ടിഒ പി. എ. സത്യന്‍, ട്രാക്ക് ജോയിന്റ് സെക്രട്ടറിമാരായ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, സന്തോഷ് തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ടി ഓഫീസിലെത്തിച്ചു. ആര്‍ടിഒ വി. സജിത്തിന്റെ നേതൃത്വത്തില്‍ ലേണേഴ്‌സ് ടെസ്റ്റ് നടത്തി.

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി പ്രതാപന്‍ വാളത്തുംഗല്‍, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേര്‍സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറി എസ്. വിനോദ് എന്നിവര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡിംഗ് വര്‍ക്കുകളും ഭിന്നശേഷിക്കാരുടെ കോഓര്‍ഡിനേഷനും നിര്‍വഹിച്ചു. ട്രാക്ക്, ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.  

കൊച്ചുപിലാംമൂട് റെഡ്‌ക്രോസ് ഹാളില്‍ നവംബര്‍ 23ന് നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സെമിനാറില്‍ എംവിഎ ആര്‍. ശരത്ചന്ദ്രനും, ട്രാഫിക് എസ് ഐ പ്രദീപും ലേണേഴ്‌സിനുള്ള പരിശീലനം നല്‍കി. സേഫ് കൊല്ലത്തിന്റെ ഭാഗമായി നവംബര്‍ 30ന് ബസ് ഡ്രൈവര്‍മാര്‍ക്കും ഡിസംബര്‍ ഏഴിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും കൊച്ചുപിലാമൂട് റെഡ്‌ക്രോസ് ഹാളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും.