ഹരിതാഭമായി കലോത്സവ വേദികള്‍

post

കാസര്‍കോട്: പൂര്‍ണ്ണമായി പ്രകൃതിക്കിണങ്ങുന്ന കലോത്സവമാണ് കാഞ്ഞങ്ങാട്ടെ കേരള സ്‌കൂള്‍ കലോത്സവം. ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമായി നടപ്പിലാക്കുന്നതിനാല്‍ പ്ലാസ്റ്റിക്കിനും ഫഌ്‌സിനുമെല്ലാം കര്‍ശന നിരോധനമാണിവിടെ. മടിക്കൈ പഞ്ചായത്തില്‍ നിന്ന് മാലിന്യ ശേഖരണത്തിനായി എത്തിച്ച ഓല കുട്ടകള്‍ക്ക് പുറമേ കലോത്സവത്തിനായി 3,000 തുണി സഞ്ചികള്‍ കുടുംബശ്രീക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. വിധി നിര്‍ണ്ണയത്തിനായി ജില്ലാ ജയിലില്‍ നിന്ന് പേപ്പര്‍ പേനകളും എത്തിക്കഴിഞ്ഞു. 

ഓലക്കുട്ടകള്‍ ഒരുക്കി മടിക്കൈ ഗ്രാമം

കലോത്സവ മാമാങ്കത്തിന് കേളി കൊട്ടുണരുന്ന കാഞ്ഞങ്ങാടില്‍ യുവജനോത്സവ വേദികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഓലക്കുട്ടകള്‍ തയ്യാറാക്കി മടിക്കൈ ഗ്രാമ പഞ്ചായത്ത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിക്കാന്‍ സാധിക്കുന്ന ഓലക്കുട്ടകള്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ. വിജയന് കൈമാറി. ഓല കൊണ്ട് നിര്‍മ്മിച്ച 300 കുട്ടകളാണ് കലോത്സവ നഗരിയിലേക്ക് കൈമാറിയത്. 

മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം. പി. സുബ്രഹ്മണ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദു റഹ്മാന്‍, ശശീന്ദ്രന്‍ മടിക്കൈ എന്നിവരും ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.