ഇടുക്കി പോലീസ് വലയത്തില്‍

post

ഇടുക്കി : കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഇടുക്കിയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ-സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തൊടുപുഴ, മൂന്നാര്‍, കട്ടപ്പന എന്നീ പോലീസ് സബ് ഡിവിഷനുകള്‍ക്ക് പുറമേ വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം, അടിമാലി എന്നിനിങ്ങനെ മൂന്ന് സബ് ഡിവിഷനുകള്‍ കൂടി രൂപീകരിച്ചാണ് സേനാ വിന്യാസം. നിലവിലുള്ള ഡിവിഷനുകളിലെ ഡിവൈ.എസ്.പി. മാര്‍ക്ക് അതാതിടങ്ങളിലും ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച്, മുല്ലപ്പെരിയാര്‍ ഡിവൈ.എസ്.പി. മാര്‍ക്ക് പുതിയ ഡിവിഷനുകളിലുമാണ് ചുമതല.

എ.ആര്‍. ക്യാമ്പിലേതുള്‍പ്പെടെ 1559 പോലീസ് ഉദ്യോഗസ്ഥരാണ് ആറ് ഡിവിഷനുകളിലുമായി ജോലി ചെയ്യുന്നത്. തമിഴ്നാട് അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 25 കാനന പാതകള്‍ കണ്ടെത്തി അടക്കുകയും ഇവിടങ്ങളില്‍ ഓരോയിടത്തും സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വാഹന ഗതാഗതം സാധ്യമായ മറ്റ് റോഡുകള്‍ കൂടാതെയാണിത്.അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത സബ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേകം സ്ട്രൈക്കിങ് ഫോഴ്സുകളെയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളിലെ എല്ലാ റോഡുകളിലും മുഴുവന്‍ സമയ പോലീസ് സംഘത്തെ നിയോഗിച്ചു.

നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ആരോഗ്യ വകുപ്പധികൃതരെ കൂടി ഉള്‍പ്പെടുത്തി ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള രേഖകളില്ലാതെ റോഡിലിറക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ.പി.സ്. ഓഫീസര്‍മാരെ ഇരു ജില്ലയിലേയ്ക്കും സ്പെഷ്യല്‍ ഓഫീസര്‍മാരായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിയോഗിച്ചിരുന്നു. കോട്ടയത്ത് കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെ.എ.പി. ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.