കാര്‍ഷികോല്‍പാദനത്തില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി ഇ പി ജയരാജന്‍

post

തിരുവനന്തപുരം : വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമികളിലെ കൃഷിക്ക് തുടക്കമായി. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണില്‍ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ചേന, ചേമ്പ്, കാച്ചില്‍, മരച്ചീനി തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും വാഴ, മുരിങ്ങ, അഗസ്തി ചീര തുടങ്ങിയ വിളകളുമാണ്  കൃഷി ചെയ്യുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കാര്‍ഷിക രംഗത്തെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്, വരാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ 307 ഏക്കര്‍ ഭൂമിയാണ് കൃഷിക്കായി കണ്ടെത്തിയിട്ടുള്ളത്. കാര്‍ഷികോല്‍പാദനത്തില്‍ എല്ലാവരും പങ്കാളികളാകണം. കൊറോണ ലോകത്താകെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അതിനെ മറികടക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് വിവിധ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്യുക. കാര്‍ഷിക മേഖലയില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയില്‍ കൃഷി തുടങ്ങുന്നത്. കൃഷി വകുപ്പ്,  തദ്ദേശ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷനുമായി കൊകോര്‍ത്താണ് കൃഷി.

സി ദിവാകരന്‍ എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, സെക്രട്ടറി എസ് സുരേഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റണി റോസ്, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി ഹുമയൂണ്‍, ബ്ലോക്ക് മെമ്പര്‍ സുരേഷ്‌കുമാര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി, എംഡി ടി ആര്‍ ഹേമലത തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.