ഇടുക്കി ജില്ലയില്‍ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു കൂടി കോവിഡ്

post

ഇടുക്കി : ജില്ലയില്‍ രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ  ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി.  വണ്ടന്‍മേട്, ഉപ്പുകണ്ടം, ഏലപ്പാറ (2), വണ്ടിപ്പെരിയാര്‍ (2) എന്നിങ്ങനെയാണ് പുതിയ രോഗികള്‍. വണ്ടന്‍മേട്ടില്‍ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ മലപ്പുറത്ത് നിന്നാണ്  മാര്‍ച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടില്‍ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു.

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50 കാരന്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ജര്‍മനിയില്‍ നിന്നു സ്‌പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതാകയാല്‍ സാധാരണ രീതിയില്‍  സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഏലപ്പാറ പിഎച്ച്‌സിയിലെ 41 കാരിയായ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.  മൈസൂറില്‍ നിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഡോക്ടര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി.എച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു. ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവര്‍ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടില്‍ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു. 

വണ്ടിപ്പെരിയാര്‍ താമസക്കാരനായ അച്ഛനും (35), ഏഴു വയസുള്ള മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇയാള്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ പോയി എപ്രില്‍ 12 ന് വീട്ടില്‍ വന്നു. പിന്നീട് അച്ഛന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ആറു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.