കോവിഡ് 19 : വ്യാജ വാര്‍ത്തകള്‍ ശിക്ഷാര്‍ഹം: ജില്ലാ കലക്ടര്‍

post

കൊല്ലം : ചാത്തന്നൂരില്‍ കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  ഇവര്‍ സേവനത്തില്‍ മികച്ച കൃത്യനിഷ്ഠയും ആത്മാര്‍ഥതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു.  ഇവരുമായി സമ്പര്‍ക്കമുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് പ്രൈമറി, സെക്കന്ററി സമ്പര്‍ക്കമുള്ളവയില്‍ ഏറ്റവും വേഗതയില്‍ പരിചരണം നല്‍കുന്നതിനാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ശ്രമിക്കുന്നത്.

സമൂഹ വ്യാപനം തടയാന്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുടെ 50 സാമ്പിളുകള്‍ എടുത്തപ്പോഴാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്താനായത്. കോവിഡ് സ്ഥിരീകരണം ഉണ്ടായപ്പോള്‍ത്തന്നെ ജില്ലയുടെ ഭാഗത്തു നിന്നും ശക്തമായ തുടര്‍ പ്രതിരോധ നടപടികള്‍ എടുത്തിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായാണ് സെന്റിനല്‍ സര്‍വെയ്ലന്‍സ് ആരംഭിച്ചതെന്നും ഒരാള്‍ പോലും വിട്ടു പോകാതിരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

എന്നാല്‍ ചിലര്‍ വ്യത്യസ്ത സംഭവങ്ങളെ കൂട്ടിയിണക്കി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ച അയല്‍വാസിയെ ആശുപത്രിയില്‍ എത്തിച്ചു എന്ന വാര്‍ത്തയും ശാസ്താംകോട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച കുട്ടി കരുനാഗപ്പളളി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നുമുള്ള തരത്തില്‍ വ്യാപകമായി  പ്രചരിപ്പിച്ച വാര്‍ത്തയും  അടിസ്ഥാന രഹിതമാണ്. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ  നടപടികള്‍ കൈക്കൊള്ളും. തെറ്റായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാവൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.