ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് 359 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

post

കോഴിക്കോട് : കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായ കോര്‍പ്പറേഷന്‍, എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയില്‍ നിന്നും സ്രവസാംപിളുകള്‍ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ആണ് സാമ്പിള്‍ ശേഖരണം.

 ആകെ 359 സ്രവ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ , ഗര്‍ഭിണികള്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ , ഫീല്‍ഡ് തലത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നുമാണ് സാംപിളുകള്‍ എടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, കൊയിലാണ്ടി വടകര നാദാപുരം എന്നീ ആശുപത്രികളിലെ ടീം മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും സാം പിളുകള്‍ ശേഖരിച്ചു. വടകരയില്‍ - 48 സാംപിളുകളും ബീച്ച് ആശുപത്രി -70, കോടഞ്ചേരി -50, അഴിയൂര്‍-49, നാദാപുരം - 82, ഓര്‍ക്കാട്ടേരി - 60 ആകെ 359 സാംപിളുകളാണ് ശേഖരിച്ചത്.