സഹായധനം നല്‍കി

post

ആലപ്പുഴ :  പുന്നപ്ര പഞ്ചായത്തിലെ പറവൂരില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഓട നിര്‍മ്മാണത്തിന് കുഴിച്ച കുഴിയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച പ്രദീപിന്റെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്രന്റെ കുടുംബത്തിനും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ സഹായധനം നല്‍കി.

പ്രദീപിന്റെ പത്‌നി ജയന്തിക്കും കുടുംബത്തിനുമായി 1 ലക്ഷം രൂപയും ബാലചന്ദ്രന്റെ ചികിത്സയ്ക്കായി 50,000 രൂപയുമാണ് നല്‍കിയത്. മന്ത്രി  ഇവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. ബാലചന്ദ്രന് പിന്നീട് 50,000 രൂപ കൂടി നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ കൈതവന മുതല്‍ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കേ നടവരെയുള്ള 18 കി.മീറ്റര്‍ റോഡ് (പഴയനടക്കാവ് റോഡ്) ആധുനിക രീതിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രവൃത്തിക്കിടയിലാണ് മതില്‍ ഇടിഞ്ഞ് വീണ് പ്രദീപ് മരിച്ചതും ബാലചന്ദ്രന് ഗുരുതരമായി പരിക്ക് പറ്റിയതും.

മന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ധനസഹായം  നല്‍കിയത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ജെ.സി.ബി ഉപയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ ശ്രദ്ധയോട് കൂടി ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ഹിറ്റാച്ചി യന്ത്രം ജാഗ്രതയോടെ ഉപയോഗിക്കാതിരുന്നതിന്റെ ഫലമായി ആലപ്പുഴ ടൗണിലെ കനാല്‍ റോഡുകള്‍ക്ക് ചില കേടുപാടുകള്‍ സംഭവിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണെന്ന് മന്ത്രി പറഞ്ഞു.  

പൊതുമരാമത്ത്, ഇറിഗേഷന്‍ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് കാരണം കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. ജെ.സി.ബി, ഹിറ്റാച്ചി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ട്രാക്ടറും ഡ്രൈവറും ജാഗ്രത പാലിക്കാതെ വന്നാല്‍ ഗുരുതരമായ വീഴ്ച സംഭവിച്ചേക്കാം. പ്രദീപിന്റെ അപകടമരണത്തില്‍ അഗാതമായ ദു:ഖവും അനുശോചനവും മന്ത്രി രേഖപ്പെടുത്തി.



pwd