ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികളിലേക്ക്

post

കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ തേടിയിരുന്ന രോഗികള്‍ക്ക്  കരുതലാവുകയാണ് അഗ്നിശമനസേന വിഭാഗത്തിന്റെ  നേതൃത്വത്തിലുള്ള ജീവന്‍ രക്ഷ മരുന്നുകളുടെ ശേഖരണവും വിതരണവും. ജില്ലയിലെ അഞ്ച് ഓഫീസുകള്‍ വഴി  ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ രക്ഷ മരുന്നുകള്‍ ഇതിനോടകം വിതരണം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ അഗ്നിശമന സേനാ ഓഫീസുകള്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കണക്ട് ചെയ്തു വിവരങ്ങള്‍ ശേഖരിക്കുകയും മരുന്നുകള്‍ ലഭ്യമാകുന്ന പ്രദേശത്തെ ഉദ്യോഗസ്ഥര്‍ അവ ശേഖരിച്ച് ഫയര്‍ സ്റ്റേഷനുകള്‍ വഴി കൈമാറി രോഗിയിലേക്ക് നേരിട്ടെത്തിക്കുകയുമാണ് ചെയ്യുന്നത്. രോഗികള്‍ക്ക് ബന്ധപ്പെടാനായി ജില്ലയില്‍ ഒരു വാട്‌സ് ആപ്പ് നമ്പര്‍ നല്‍കും. ഇതു വഴി രോഗികള്‍ക്ക് അവരുടെ മരുന്നിന്റെ വിവരം കൈമാറാം. ഇവ പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ വാട്‌സ് ആപ്പിലേക്ക് കൈമാറും. 

ലോക്ക് ഡൗണില്‍ മരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന കാന്‍സര്‍ രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, മാരക രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് ആശ്രയമാണ് ഈ സംവിധാനം. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ തേടിരുന്നവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കുന്നു.കൂടാതെ കേരളത്തിലെ ആര്‍സിസി, എംസിസി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഇതര സംസ്ഥാനക്കാര്‍ക്കും ആവശ്യപ്പെടുന്ന പക്ഷം സംസ്ഥാന അതിര്‍ത്തിയില്‍ മരുന്നെത്തിച്ച് നല്‍കുന്നുണ്ട്. കാസര്‍കോട്  ജില്ലയിലെ രോഗികള്‍ക്ക് അവര്‍ക്കാവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ 7356109129 എന്ന നമ്പറില്‍  അറിയിക്കാം. കേരളം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്കത് സുരക്ഷിതമായി നേരിട്ടെത്തിച്ച് നല്‍കും.

തദ്ദേശീയമായും  ആളുകള്‍ക്ക്  അഗ്നിശമന സേന മരുന്നെത്തിച്ച് നല്‍കുന്നുണ്ട്. ജീവന്‍ രക്ഷ മരുന്നുകള്‍ എത്തിക്കുന്നതിന് പുറമെയാണ് ഈ സേവനം. ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും അന്നേദിവസം തന്നെ ആളുകള്‍ക്ക് എത്തിച്ച് നല്‍കും. തദ്ദേശീയ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇതിനായി ജനങ്ങള്‍ക്ക് 101 ല്‍ വിളിച്ചറിയിക്കാം.