അതിര്‍ത്തിയില്‍ പരിശോധന ശക്തം; 16,533 ആളുകളെ പരിശോധിച്ചു

post

കാസര്‍കോഡ്: ജില്ലയില്‍ കോവിഡ് ബാധയുടെ പശ്ചാതലത്തില്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തിയില്‍ പരിശോധന ശക്തമായി തുടരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ വിശ്രമമില്ലാതെയാണ് പരിശോധന. ഈ പരിശോധനയാണ് ഒരു പരിധിവരെ അതിര്‍ത്തി കടന്നുള്ള രോഗ വ്യാപനം തടയാന്‍ സഹായിച്ചത്. ഇതുവരെ 7,359 വാഹനങ്ങളും  16,533 ആളുകളയും പരിശോധിച്ചു.
ജില്ലയിലെ പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റ് തലപ്പാടിയിലേതാണ്. ഈ ലോക്ക് ഡൗണ്‍ കാലത്തും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു വരുന്ന കര്‍ണാടക അതിര്‍ത്തിയിലെ ഈ പരിശോധന കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ വിശ്രമം എന്തെന്നറിഞ്ഞിട്ടില്ല. 
രോഗ ലക്ഷണങ്ങളുള്ള 14 പേരെ നിരീക്ഷണത്തിനും സ്രവ പരിശോധനയ്ക്കും അയച്ചു. ദേശീയപാതയ്ക്ക് അരികില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് പരിശോധനയും രേഖപ്പെടുത്തലും നടത്തുന്നത്. ഇടതടവില്ലാതെ എത്തുന്ന വാഹനങ്ങള്‍ കൂടാതെ അതിര്‍ത്തി കടന്നു നടന്നു വരുന്നവരെയും ഈ കൊടുംചൂടില്‍ പരിശോധന നടത്തുന്നുണ്ട്. രാത്രികാലങ്ങളിലും ഉറക്കമൊഴിഞ്ഞ് പരിശോധന നടത്തുകയാണ് ജീവനക്കാര്‍. ഇതുകൂടാതെ ഗുരുതരമായ രോഗബാധിതര്‍ക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്. ഏപ്രില്‍ 11 ന് ആരംഭിച്ച ഈ പ്രവര്‍ത്തനത്തിലൂടെ ജില്ലയ്ക്ക് അകത്തോ സമീപ ജില്ലകളില്ലോ ചികിത്സ ലഭ്യമാക്കാന്‍ പറ്റാത്ത ഗുരുതരാവസ്ഥയിലുള്ളതുമായ 12 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. 68 ഇല്‍ അധികം പേര്‍ ഈ ആവശ്യാര്‍ത്ഥം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.
അതിര്‍ത്തി ചെക്ക് പോസ്റ്റിന്റെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ചുമതല ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാന്റി കെ കെ, ഡോ. ടി വി ചന്ദ്രമോഹന്‍, ഡോ. ഷൈന ആര്‍ എന്നിവര്‍ക്കാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്, ലിയാഖത്ത്, റെജുല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മംഗല്‍പാടി, മഞ്ചേശ്വരം ബായാര്‍ മീഞ്ച, വോര്‍ക്കാടി, കുമ്പള ഇനി ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്സുമാരുമാണ് ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നത്.