ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്ര പദ്ധതി; കേര പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

post

'കേര' പദ്ധതി വഴി കാലാവസ്ഥാ വ്യതിയാനത്തിലും കർഷകരുടെ ആത്മവിശ്വാസം നിലനിർത്തും : മന്ത്രി പി. പ്രസാദ്


 കാർഷിക ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിന്റെ ഫലം കർഷകർക്ക് കൂടുതൽ ലഭ്യമാക്കുകയും കാലാവസ്ഥാ വ്യതിയാനത്തിൽ കർഷകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് 'കേര' പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 

ചേർത്തല വി.ടി.എ എം. ഓഡിറ്റോറിയത്തിൽ 'കേര' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


40 വർഷങ്ങൾക്ക് ശേഷമാണ് കാർഷിക മേഖലയ്ക്കായി മാത്രം ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്ര പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരിന് വലിയ ചരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നെൽകൃഷിക്കായി 336 കോടി രൂപയുടെ പദ്ധതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കാപ്പി, റബ്ബർ, ഏലം കർഷകർക്കും  കേര 

പദ്ധതിയുടെ

ഗുണം ലഭിക്കും.


കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രയാസം ഒട്ടും ചെറുതല്ല. പ്രകൃതിയെ മനസ്സിലാക്കി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കർഷകരെ മുന്നേറാൻ ഈ പദ്ധതി പ്രാപ്തരാക്കും. ഇതിനാവശ്യമായ വിജ്ഞാനവും സാങ്കേതികവിദ്യയും ഉറപ്പാക്കാൻ പദ്ധതിയിൽ സംവിധാനങ്ങളുണ്ട്. കേരളത്തിന്റെ കാർഷിക ചരിത്രത്തിന് പുതിയൊരു ദിശാബോധം നൽകുന്നതിനാണ് ഇവിടെ തുടക്കമാകുന്നത്. കർഷകർ നേരിടുന്ന വിളവെടുപ്പാനന്തര നഷ്ടം എന്ന വലിയ പ്രതിസന്ധിയെ അതിജീവിക്കാനും പദ്ധതിയിലൂടെ സാധിക്കും.


തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധൻ പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി റബ്ബർ, ഏലം കർഷകർക്ക് പുനർ നടീലിനുള്ള ഗ്രാന്റ് കൃഷിമന്ത്രി വിതരണം ചെയ്തു. കേര-എം.എസ്.എം.ഇ. വെബ് പോർട്ടലിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ പഴം-പച്ചക്കറി ഉൽപ്പാദന വർദ്ധനവ് ലക്‌ഷ്യം വെച്ച്, തരിശ് ഭൂമികൾ കാർഷിക സമ്പുഷ്ടമാക്കുവാനുള്ള നവോ-ധൻ പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) ഒരുക്കിയ താല്പര്യ പത്ര ഉടമ്പടിയിൽ കേരള അഗ്രോ മെഷിനറി കോർപറേഷനും (കാംകോ) എറണാകുളം നോർത്ത് പറവൂരിലെ പി.എസ്.ആദിഷ് എന്ന കർഷകനും ചേർന്ന് ഒപ്പുവെച്ചു. സംസ്ഥാനത്തെ ആദ്യ കർഷക ഉൽപാദക-വിപണന സഖ്യത്തിനായി മലപ്പുറം കരുവാരക്കുണ്ട് മിരിസ്റ്റിക്ക മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കൊക്കോബീൻ ചോക്ലേറ്റ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കരാർ ഒപ്പുവെച്ചു.


ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല നഗരസഭ ചെയർമാൻ എസ്. സോബിൻ, പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ബെന്നി, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ അരുൺ മോഹൻ, എ കെ പ്രസന്നൻ, ബിന്ദു മുരളി, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ, വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സലീനാമ്മ കെ, ജില്ലാകൃഷി ഓഫീസർ സിന്ധു വി പി, കേര അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് , മുതിർന്ന കർഷകരായ സുകുമാരൻ ഐജി, സുരേഷ് ബാബു എസ്, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു

.