ജില്ല കോവിഡ് വിമുക്തം

post

ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളേജില്‍  കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന, ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശികളായ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഇവരുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ രോഗികള്‍ ആരുമില്ല. നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ചെങ്ങന്നൂര്‍ താലൂക്കിലെ രണ്ടു പേരാണ് ഇപ്പോള്‍ രോഗ വിമുക്തരായി തിരിച്ചു പോകുന്നത്. 

ജില്ലയിലാകെ അഞ്ചു പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്.   ജനുവരി 31ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച  വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് , ഫെബ്രുവരി രണ്ടിന്  ജില്ലയില്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ചത്.  മാവേലിക്കര താലൂക്ക് സ്വദേശിയായ ഇയാള്‍ ഫെബ്രുവരി 13-ന് രോഗ വിമുക്തനായി ആശുപത്രി വിട്ടു. തുടര്‍ന്ന് മാര്‍ച്ച് 24ന് കോവിഡ് സ്ഥിരീകരിച്ചത്  ഖത്തറില്‍ നിന്ന് എത്തിയ കാര്‍ത്തികപ്പള്ളി താലൂക്ക് സ്വദേശിയ്ക്കായിരുന്നു. ഏപ്രില്‍ ആറിന് ഈ വ്യക്തി രോഗവിമുക്തനായി.

തുടര്‍ന്ന് ഏപ്രില്‍ നാലിനും എട്ടിനും നിസാമുദ്ദീനില്‍ നിന്ന് എത്തിയ ഓരോ വ്യക്തികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ എട്ടിന് ദുബായില്‍ നിന്നെത്തിയ ചേര്‍ത്തല താലൂക്ക് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ചേര്‍ത്തല താലൂക്ക് സ്വദേശിയെ ഏപ്രില്‍ 17ന് രോഗ വിമുക്തനായി ഡിസ്ചാര്‍ജ് ചെയ്തു.