അതിഥി തൊഴിലാളികള്‍ക്കും ജീവിതശൈലി രോഗബാധിതര്‍ക്കുമായി ജില്ലയില്‍ മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ സേവനം

post

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ചികിത്സാ സൗകര്യമൊരുക്കി ജില്ലയിലെ ആരോഗ്യ വിഭാഗം . ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം അടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ പ്രവര്‍ത്തനത്തിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചത്. മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. കോവിഡ് 9 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല മികച്ച രീതിയിലാണ് മുന്നോട്ടപോകുന്നതെന്ന് ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റേയുംമറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലെന്നും രോഗത്തിനെതിരെ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ ജാഗ്രത തന്നെ തുടരണമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ 9 നിയോജകമണ്ഡലത്തിലും ഒരു മെഡിക്കല്‍ ടീമിന്റ സേവനം ലഭ്യമാവും. കുട്ടനാടിന്റ വിസ്തീര്‍ണ്ണവും പ്രത്യേക ഭൂപ്രകൃതിയും കണക്കിലെടുത്ത് ഇവിടെ രണ്ട് മെഡിക്കല്‍ ടീമുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍  ആകെ 10 മൊബൈല്‍ ഹെല്‍ത്ത് ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഡോക്ടര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരെ കൂടാതെ ജില്ലാ കുടുംബ സമിതി എന്ന എന്‍.ജി.ഒ നിയോഗിച്ചിരിക്കുന്ന ഹിന്ദി സംസാരിക്കുന്ന ഒരാളും മെഡിക്കല്‍ സംഘത്തിലുണ്ടാവും. ലോക്-ഡൗണ്‍ മൂലം പല പ്രദേശങ്ങളിലും ആളുകള്‍ വീടു വിട്ട് പുറത്തേക്ക് ഇറങ്ങാത്തതും, പല മരുന്നുകളുടേയും ലഭ്യതക്കുറവും കണക്കിലടുത്താണ് മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ സേവനം ജനങ്ങള്‍ക്കായി ഉറപ്പു വരുത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എല്‍ അനിതകുമാരി പറഞ്ഞു. വീടു വിട്ട് പുറത്ത് പോകാന്‍ സാധിക്കാത്ത ഹൃദ്രോഗികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് മൊബൈല്‍ ഹെല്‍ത്ത് ടീമിന്റെ സേവനം ഏറെ ആശ്വാസകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ: കെ.ആര്‍ രാധാകൃഷ്ണന്‍,  സന്തോഷ് കുമാര്‍, ജ്യോതിഷ്, സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.