ബേപ്പൂർ വാട്ടർ ഫെസ്റ്റ് കൂടുതൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും

post

ഏഴ് വേദികൾ

വൈവിധ്യമാർന്ന ജലകായിക സാഹസിക മത്സരങ്ങളും പ്രദർശനങ്ങളും

പൊതുജനങ്ങൾ മാറ്റുരക്കുന്ന കലാമത്സരങ്ങൾ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 5 കൂടുതൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുജനങ്ങൾ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും മത്സരങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഫെസ്റ്റ് കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഗാ ഇവന്റുകൾക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കലാപരിപാടികൾ അരങ്ങേറും. വയോജനങ്ങൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങൾക്ക് ഫെസ്റ്റ് വേദിയാകുമെന്നും മന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് അധ്യക്ഷനായി. ഫെസ്റ്റുമായി ബന്ധപ്പെട്ട സബ് കമ്മിറ്റികൾ ഉടൻ ചേർന്ന് ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നും ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് പ്രത്യേക ജങ്കാർ സർവീസ് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ജില്ല കലക്ടർ പറഞ്ഞു. പാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുടെ അന്തിമ രൂപമായതായി സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ അറിയിച്ചു.


ഡിസംബർ 26, 27, 28 തീയതികളിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് അരങ്ങേറുന്നത്. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കും ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്‌മാൻ പാർക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക. ഡിസംബർ 25 മുതൽ 29 വരെ ബേപ്പൂരിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. മാനാഞ്ചിറ സ്‌ക്വയറിൽ ഒരുക്കുന്ന പ്രത്യേക വൈദ്യുതാലങ്കാരങ്ങൾ 22ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളിൽ വൈകിട്ട് വിവിധ വേദികളിലായി ബേപ്പൂർ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

മുഖ്യ ആകർഷകമായ കൈറ്റ് ഫെസ്റ്റിവലിൽ അഞ്ച് രാജ്യങ്ങളിൽനിന്നും 15 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള മത്സരാർഥികൾ പങ്കാളികളാകും. കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദർശനം, ജലസാഹസിക പ്രകടനങ്ങൾ, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. ബീച്ച് സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങൾ യഥാക്രമം ഡിസംബർ 22, 23, 24 തീയതികളിൽ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാർഷൽ ആർട്സ് ഡെമോൺസ്ട്രേഷൻ എന്നിവയും ഉണ്ടാകും. കയാക്കിങ്, സെയിലിങ്, സർഫിങ്, സ്റ്റാൻഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബോർഡ്, ഡിങ്കി ബോട്ട് റേസ്, കൺട്രി ബോട്ട് റേസ്, കേരളത്തിൽ ആദ്യമായി ഡ്രാഗൺ ബോട്ട് റേസ് എന്നിവ ഡിസംബർ 26 മുതൽ 28 വരെ നടക്കും.

റെസിഡൻഷ്യൽ കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാൻസ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാൾജിക് ഡാൻസ്, ഒപ്പന, തിരുവാതിരകളി, കോൽക്കളി, നാടൻപാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂൾ കലോത്സവ ജേതാക്കളുടെ പരിപാടികൾ, ഭിന്നശേഷി കുട്ടികൾ, മ്യൂസിക് സ്‌കൂളുകൾ, വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികൾ, പ്രാദേശിക നാടകങ്ങൾ, കുട്ടികൾക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

യോഗത്തിൽ സബ് കളക്ടർ എസ് ഗൗതം രാജ്, ഡെപ്യൂട്ടി പോലീസ് കമീഷണർ അരുൺ കെ പവിത്രൻ, എ.ഡി.എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർമാരായ രേഖ, ഷാമിൻ സെബാസ്റ്റിയൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റർ പി സി കവിത, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖിൽദാസ്, എസ്.എസ്.കെ ജില്ലാ പ്രോജക്റ്റ് കോഓഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.