ലൈഫ് മിഷന്‍: കോഴിക്കോട് 34,723 വീടുകള്‍ പൂര്‍ത്തിയായി

post

42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 8,032 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ ധനസഹായം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 522.67 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. 6,641 ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 6,484 വീടുകളും പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 5,219 ഗുണഭോക്താക്കളില്‍ 5,147 പേരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. എസ്.സി/എസ്.ടി/ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലൂടെ 2,192 വീടുകളും പൂര്‍ത്തീകരിച്ചു. മൂന്നാംഘട്ടത്തിലെ ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കളില്‍ ഉള്‍പ്പെട്ട 927 പേര്‍ക്ക് ഭൂമി ലഭ്യമാക്കുകയും 688 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ലൈഫ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയ എസ്.സി/എസ്.ടി/ഫിഷറീസ് ഗുണഭോക്താക്കളെ കണ്ടെത്തി അഡീഷനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 2,743 ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുകയും 2,152 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

മൂന്ന് ഘട്ടങ്ങളിലും ഉള്‍പ്പെടാത്ത ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കളെയും ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ലൈഫ് 2020 അപേക്ഷ പ്രകാരമുള്ള അര്‍ഹതാലിസ്റ്റ് 2022ല്‍ നിലവില്‍ വന്നിരുന്നു. ലൈഫ് 2020 പട്ടിക പ്രകാരം ജില്ലയില്‍ 8,779 ഗുണഭോക്താക്കളുമായി കരാറുണ്ടാക്കിയതില്‍ 6,443 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 2,336 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്. 

ഭൂമി സ്വന്തമായുള്ള അതിദരിദ്ര വിഭാഗത്തിലെ 650 ഗുണഭോക്താക്കളില്‍ 649 പേര്‍ക്കും വീടനുവദിക്കുകയും 578 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. അതിദരിദ്ര വിഭാഗത്തിലെ ഭൂമി സ്വന്തമായില്ലാത്ത 330 ഗുണഭോക്താക്കളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇതില്‍ 247 പേര്‍ക്ക് ഭൂമി കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു നല്‍കി. 230 പേരുടെ വീട് നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുകയും 162 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കി 83 ഗുണഭോക്താക്കളില്‍ 61 പേര്‍ക്ക് റവന്യൂ ഭൂമി നല്‍കുകയും 22 പേര്‍ക്ക് തദ്ദേശസ്ഥാപനം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്നിവയിലൂടെ ധനസഹായം അനുവദിക്കുകയും ചെയ്തു. ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഗ്രാമപ്രദേശങ്ങളില്‍ നടപ്പാക്കുന്ന പി.എം.എ.വൈ റൂറല്‍ പദ്ധതിയില്‍ 4,998 ഗുണഭോക്താക്കളുമായി കരാറുണ്ടാക്കിയതില്‍ 2,363 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പി.എം.എ.വൈ -ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി 10,389 ഗുണഭോക്താക്കള്‍ കരാര്‍ വെച്ചതില്‍ 8,515 വീടുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. 

ഭൂരഹിത ഗുണഭോക്താക്കള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ ഭൂമി ലഭ്യമാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ജില്ലയില്‍ 100.75 സെന്റ് ഭൂമി ലഭ്യമായി. 44 കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് നിര്‍മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു.