താനൂർ ബോട്ടപകടം: ജുഡീഷ്യൽ കമ്മീഷൻ ദേവികുളത്ത് തെളിവെടുത്തു; കൂടുതൽ തെളിവെടുപ്പ് സെപ്റ്റംബർ 24നും 25നും

post

താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ. മോഹനന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ദേവികുളത്ത് സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദേവികുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബോട്ടിംഗിന് സുഖമായി എത്തിച്ചേരാനുള്ള സൗകര്യമൊരുക്കുക, ബോട്ടില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം ക്രമപ്പെടുത്തുക, എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ തെളിവെടുപ്പില്‍ ഉയര്‍ന്നുവന്നു. രജിസ്റ്റര്‍ ചെയ്ത 31 പേരില്‍ ആറ് പേര്‍ ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ജലഗതാഗത മേഖലയില്‍ ഭാവിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാര മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുന്‍കാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്.

ജില്ലയിലെ രണ്ടാമത്തെ തെളിവെടുപ്പ് സെപ്റ്റംബർ 24 ന് ഇടുക്കി കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സെപ്റ്റംബർ 25 ന് കുമളി ഡിടിപിസി ഹാളിലും നടക്കും ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്ക് ജലഗതാഗതം, ജല വിനോദം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ദേവികുളം പഞ്ചായത്ത് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ കമ്മീഷന്‍ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബില്‍ഡിങ് ടെക്‌നോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. കെ. പി നാരായണന്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ റിട്ട. മുന്‍സിഫ് മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖരന്‍, കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. ടി.പി രമേശ്, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.എം റഹീം, ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ബോട്ട് ജീവനക്കാര്‍, ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.